കാസര്‍ഗോഡ്: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ വിജയയാത്രക്ക് നാളെ കാസര്‍ഗോഡ് നിന്ന് തുടക്കം. സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന യാത്ര ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൽഘാടനം ചെയ്യും.
നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കാസര്‍ഗോഡ് താളിപ്പടുപ്പ് മൈതാനിയിലാണ് ഉൽഘാടനം. അഴിമതി വിമുക്‌തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബിജെപിയുടെ യാത്ര.
ജില്ലയിലെ മുപ്പതിനായിരത്തോളം ബിജെപി പ്രവർത്തകർ ഉൽഘാടന പരിപാടിയിൽ എത്തുമെന്നും കോവിഡ് മാനദണ്ഡം പാലിക്കുമെന്നും സംഘാടകർ അറിയിച്ചു. മെട്രോമാൻ ഇ ശ്രീധരനപ്പോലെ കൂടുതൽ പ്രമുഖർ വിജയയാത്ര അവസാനിക്കുമ്പോഴേക്കും പാർട്ടിയിലെത്തുമെന്ന് കെ സുരേന്ദ്രൻ പറയുന്നു.
എൻഡിഎ വിട്ടുപോയ ഘടകകക്ഷികൾ തിരിച്ചുവരുമെന്നും പിസി തോമസ് വിജയയാത്രയുടെ ഉൽഘാടനത്തിൽ പങ്കെടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. രാവിലെ ജില്ലയിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച സുരേന്ദ്രൻ ഭാഷാന്യൂനപക്ഷ സംഘടന ഭാരവാഹികളുടേയും ഹിന്ദു സാമുദായിക സംഘടന നേതാക്കളുടേയും യോഗത്തിലും പങ്കെടുത്തു.
മാർച്ച് 6ന് തിരുവനന്തപുരത്താണ് യാത്രയുടെ സമാപനം. കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷായാണ് സമാപാന ചടങ്ങിനെത്തുന്നവരിൽ പ്രധാനി. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി മുരളീധരനടക്കം ബിജെപിയുടെ കേന്ദ്ര സംസ്‌ഥാന നേതാക്കളും എൻഡിഎ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
Also Read: കോവിഡ് പ്രതിരോധത്തിന് കനിവിന്റെ കരുത്ത്; ഓടിയത് രണ്ട് ലക്ഷം ട്രിപ്പുകൾ