തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനിവ് 108 ആംബുലസുകള്‍ 2 ലക്ഷത്തിലധികം കോവിഡ് അനുബന്ധ ട്രിപ്പുകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 2020 ജനുവരി 30ന് കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ ആദ്യ 108 ആംബുലന്‍സ് തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വിന്യസിച്ചത് മുതല്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുവരികയാണ്.
നിലവില്‍ 295 ആംബുലന്‍സുകള്‍ വിവിധ ജില്ലാ ഭരണകൂടങ്ങള്‍ക്ക് കീഴില്‍ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ആയിരത്തിലധികം ജീവനക്കാരാണ് കനിവ് 108 ആംബുലന്‍സുകളുടെ ഭാഗമായി കോവിഡ് മുന്‍നിര പോരാളികളായി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
കോവിഡ് പോസിറ്റീവ് ആയവരെ വീടുകളില്‍ നിന്ന് സിഎഫ്എല്‍ടിസികളിലേക്കും, ആശുപത്രികളിലേക്കും, കോവിഡ് പരിശോധനകള്‍ക്കും കൊണ്ടുപോകാനും മറ്റുമാണ് കനിവ് 108 ആംബുലന്‍സുകളുടെ സേവനം നിലവില്‍ ഉപയോഗപ്പെടുത്തുന്നത്. ലോക്ക്ഡൗണ്‍ കാലയളവില്‍ വിവിധ ജില്ലാ ഭരണകൂടങ്ങളുടെ നിര്‍ദേശ പ്രകാരം മറ്റു സംസ്‌ഥാനങ്ങളിലേക്ക് വിദഗ്‌ധ ചികിൽസക്ക് രോഗികളെ മാറ്റുന്നതിനും 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കിയിരുന്നു.
പാലക്കാട് ജില്ലയിലാണ് കനിവ് 108 ആംബുലന്‍സുകള്‍ ഏറ്റവും അധികം ട്രിപ്പുകള്‍ നടത്തിയത്. 28,845 ട്രിപ്പുകളാണ് പാലക്കാട് ജില്ലയില്‍ ഒരു വര്‍ഷം കൊണ്ട് കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയത്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ്. 5,305 ട്രിപ്പുകളാണ് ഇവിടെ കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആംബുലന്‍സുകള്‍ ഓടിയത്.
തിരുവനന്തപുരം 19,664 ട്രിപ്പുകള്‍, കൊല്ലം 11,398, പത്തനംതിട്ട 6,965, ആലപ്പുഴ 6,486, കോട്ടയം 15,477, എറണാകുളം 11,381, തൃശൂര്‍ 18,665, മലപ്പുറം 23,679, കോഴിക്കോട് 17,022, വയനാട് 6,661, കണ്ണൂര്‍ 17,720, കാസര്‍ഗോഡ് 10,938 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.
Read also: പ്രതിപക്ഷ നേതാവ് തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; ജെ മേഴ്‌സിക്കുട്ടിയമ്മ