ചെന്നൈ: ബിജെപിയുടെ വിദ്വേഷ, വിഭജന രാഷ്‌ട്രീയം തമിഴ്‌നാട്ടിൽ നടക്കില്ലെന്ന് ഡിഎംകെ എംപി കനിമൊഴി. ഭരണകക്ഷിയായ എഐഎഡിഎംകെയെ നയിക്കുന്നത് ബിജെപിയാണെന്നും അതിലൂടെയാണ് ബിജെപി തമിഴ്‌നാട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതെന്നും കനിമൊഴി ഇന്ത്യാ ടുഡേ സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ കോണ്‍ക്‌ളേവില്‍ പറഞ്ഞു.
തമിഴ്‌നാട് ആഗ്രഹിക്കുന്നത് വികസനവും പുരോഗമന ചിന്തയുമാണ്. അതിനായി ഒന്നിച്ച് നിൽക്കണം. ഇത്തരത്തിലുള്ള വിദ്വേഷവും ഭിന്നിപ്പുമുള്ള രാഷ്‌ട്രീയം തമിഴ്‌നാട്ടിൽ പ്രവർത്തിക്കില്ല. തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ മതത്തിന് പങ്കുണ്ടെന്ന് കരുതുന്നില്ല. തമിഴ്‌നാട്ടിൽ മതമൊരു പ്രധാന വിഷയമായി മാറില്ലെന്നും അവർ പറഞ്ഞു.
‘അഭിപ്രായ സ്വാതന്ത്ര്യം എടുത്തുകളഞ്ഞു, തിരഞ്ഞെടുക്കാനുള്ള അവകാശം കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞു. എല്ലാവരും വേദനിക്കുകയാണ്. കൃഷിക്കാർ, ആക്‌ടിവിസ്‌റ്റുകൾ, എഴുത്തുകാർ. ഈ രാജ്യത്തിന്റെ പല മേഖലകളിലും ആളുകൾക്ക് ശ്വാസംമുട്ടലും ഞെരുക്കവും അനുഭവപ്പെടുന്നു’ കനിമൊഴി പറഞ്ഞു.
‘പ്രതിപക്ഷം ഒത്തുചേർന്ന് ഒരുമിച്ച് പ്രവർത്തിക്കണം. അത് എത്രയും വേഗം സംഭവിക്കും. കാരണം അതാണ് ഇപ്പോഴത്തെ ആവശ്യം. രാഷ്‌ട്രീയ പാർട്ടികൾ എന്ന നിലയിൽ മാത്രമല്ല, മറിച്ച് ജനാധിപത്യത്തെയും രാജ്യത്തെയും സംരക്ഷിക്കുന്ന ശക്‌തികളായി പ്രതിപക്ഷം ഒന്നിക്കണം’ കനിമൊഴി ആവശ്യപ്പെട്ടു.
Read Also: കന്നിയങ്കത്തിന് ഇറങ്ങി കമൽഹാസൻ; കോയമ്പത്തൂർ സൗത്തിൽ നിന്ന് ജനവിധി തേടും