ലക്‌നൗ: ദേശീയ പുഷ്‌പമായ താമര ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്‌നമായി ഉപയോഗിക്കുന്നത് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹരജി. ഹരജിയിൽ മറുപടി അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോടും ബിജെപി ദേശീയ അദ്ധ്യക്ഷനോടും ഹൈക്കോടതി ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ ജില്ലയിലെ കാളിശങ്കറാണ് പൊതുതാൽപര്യ ഹരജി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
താമര ദേശീയ പുഷ്‌പമാണെന്നും അതിനാൽ തന്നെ വിവിധ സർക്കാർ വെബ്സൈറ്റുകളിൽ ഇത് കാണാൻ സാധിക്കുന്നുവെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇത് വോട്ടർമാരെ സ്വാധീനിക്കുമെന്നതു കൊണ്ട് ഒരു രാഷ്‌ട്രീയ പാർട്ടിയും അതിന്റെ പ്രതീകമായി താമര ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. ജനുവരി 12ന് ഹരജിയിൽ വാദം കേൾക്കും.
2016ൽ ബിജെപിയുടെ താമര ചിഹ്‌നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള സമാനമായ ഹരജിയിൽ മുംബൈ ഹൈക്കോടതിയിൽ വാദം നടന്നിരുന്നു. ദൈവികമായി കണക്കാക്കപ്പെടുന്ന താമര ഒരു പാർട്ടിക്ക് ചിഹ്‌നമാക്കി നൽകാനാവില്ലെന്നും രാജ്യത്തിന്റെ സംസ്‌കാരത്തിനും പൗരാണിക സങ്കൽപങ്ങൾക്കും നിരക്കാത്തതാണ് എന്നുമായിരുന്നു അന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയത്.
എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. മുപ്പത് വർഷമായി ബിജെപി താമര ചിഹ്‌നത്തിലാണ് വോട്ട് തേടുന്നത്.
Read Also: കര്‍ഷക പ്രക്ഷോഭം; മെല്ലെപ്പോക്ക് തുടര്‍ന്ന് കേന്ദ്രം, ആറാംവട്ട ചര്‍ച്ചക്കുള്ള തീയതിയില്‍ ധാരണയായില്ല