കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും പ്രതിഷേധവുമായി എസ്എഫ്ഐ. ‘ഗവർണർ ഗോ ബാക്ക്’ എന്ന മുദ്രാവാക്യങ്ങളുമായി ക്യാമ്പസിനുള്ളിലെ പരീക്ഷാ ഭവന് മുന്നിലേക്ക് നൂറുകണക്കിന് എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. ഗവർണർ താമസിക്കുന്ന ഗസ്‌റ്റ് ഹൗസിന് 50 മീറ്ററിന് അകലെയുള്ള ബാരിക്കേഡ് മറികടന്നു പ്രവർത്തകർ പ്രതിഷേധിച്ചു.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ, പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയാണ്. പോലീസ് വാഹനത്തിലേക്ക് കയറാൻ തയ്യാറാകാതെ പ്രവർത്തകർ പ്രതിഷേധം തുടരുന്നത് സംഘർഷത്തിനിടയാക്കി. പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തിവീശി. സ്‌ഥലത്ത് പോലീസും പ്രവർത്തകരുമായി സംഘർഷം തുടരുകയാണ്. അൽപ്പസമയത്തിനകം പരീക്ഷാ ഭവനിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടി ആരംഭിക്കും.
ഗവർണർ ഗസ്‌റ്റ് ഹൗസിൽ നിന്ന് ഇറങ്ങുന്നതിന് അൽപ്പം മുമ്പാണ് വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായത്. കറുത്ത ടീ ഷർട്ട് ഉൾപ്പടെ ധരിച്ചും കറുത്ത കൊടി ഉയർത്തി കാണിച്ചുമാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. കറുത്ത ബലൂണുകൾ പ്രവർത്തകർ ഉയർത്തിക്കാണിച്ചു പ്രതിഷേധിച്ചിരുന്നു. സ്‌ഥലത്ത് സംഘർഷാവസ്‌ഥ നിലനിൽക്കുകയാണ്. എഐഎസ്‌എഫിന്റെ നേതൃത്വത്തിൽ പ്രധാന കവാടത്തിന് മുന്നിലും പ്രതിഷേധമുണ്ട്.
Most Read| ഒന്നര മാസത്തിനിടെ 1600ലധികം പേർക്ക് രോഗം, മരിച്ചവർക്ക് മറ്റു രോഗങ്ങളും- ആരോഗ്യമന്ത്രി