തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനൊപ്പം ആശങ്കകൾ ഉയർത്തികൊണ്ട് സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് എണ്ണത്തിലും ഉയർച്ച. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 20ലധികം ആളുകൾക്കാണ് നിലവിൽ രോഗം സ്‌ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ കഴിഞ്ഞ ദിവസം ബ്ളാക്ക് ഫംഗസ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ഒരാൾ മരിക്കുകയും ചെയ്‌തിട്ടുണ്ട്.
ബ്ളാക്ക് ഫംഗസ് രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെന്നാണ് വിദഗ്‌ധർ വ്യക്‌തമാക്കുന്നത്. എന്നാൽ രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന സംസ്‌ഥാനത്ത് ആശങ്കകൾ സൃഷ്‌ടിക്കുന്നുണ്ട്. നേരത്തെയും ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ച കേസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും തുടരെത്തുടരെ ആളുകളിൽ രോഗബാധ ഉണ്ടാകുന്നത് വെല്ലുവിളി ഉയർത്തുകയാണ്.
കഴിഞ്ഞ ദിവസമാണ് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചതിന് പിന്നാലെ ചികിൽസയിലായിരുന്ന മല്ലപ്പള്ളി സ്വദേശിനി 32 വയസുകാരി അനീഷ മരിച്ചത്. ഇതോടെയാണ് രോഗബാധ സംസ്‌ഥാനത്ത് കൂടുതൽ ആശങ്കകൾ സൃഷ്‌ടിക്കുന്നത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ 8 പേർക്കും, എറണാകുളത്ത് 5 പേർക്കും, കോഴിക്കോട് മെഡിക്കൽ കോളേജിൽ 8 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്.
കോവിഡ് മുക്‌തരാകുന്ന, പ്രതിരോധ ശേഷി കുറഞ്ഞ ആളുകളെയാണ് ബ്ളാക്ക് ഫംഗസ് വളരെ വേഗം ബാധിക്കുന്നത്. മണ്ണിൽ കഴിയുന്ന ഫംഗസ് കോവിഡ് മുക്‌തരായ കർഷകരിലേക്കും കാർഷിക ജോലികളിൽ ഏർപ്പെടുന്നവരിലേക്കും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ആളുകൾക്ക് രോഗലക്ഷണം പ്രകടമാകുന്ന ഉടൻ തന്നെ ചികിൽസ തേടണമെന്ന് ആരോഗ്യ വിദഗ്‌ധർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also : പ്രതിപക്ഷ നേതാവിനെ ഉടൻ പ്രഖ്യാപിക്കും; കെവി തോമസ്