തിരുവനന്തപുരം: സംസ്‌ഥാനത്തെ ബ്ളാക്ക് ഫംഗസ് രോഗ വ്യാപനത്തിന്റെ കാരണം കണ്ടെത്തലും സൂക്ഷ്‌മ പരിശോധനയും ലക്ഷ്യമാക്കിയുള്ള മെഡിക്കൽ ഓഡിറ്റിന് തുടക്കം. സംസ്‌ഥാന മെഡിക്കൽ ബോർഡിന് കീഴിൽ 20 വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ സംഘത്തെയാണ് മെഡിക്കൽ ഓഡിറ്റിനായി ചുമതലപ്പെടുത്തിയത്. സമഗ്ര വിവരശേഖരണവും പഠനവുമാണ് വിദഗ്‌ധ സംഘത്തിന്റെ ലക്ഷ്യം.
2 ലക്ഷത്തിലേറെയുള്ള കോവിഡ് രോഗികളിൽ 52 പേർക്കാണ് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചത്. പ്രമേഹവും സ്‌റ്റിറോയിഡുകളുടെ ഉപയോഗവുമാണ് രോഗകാരണമെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. എന്നാൽ, ഈ 2 പശ്‌ചാത്തലം ഇല്ലാത്തവരിലും രോഗബാധ കണ്ടെത്തി. കനത്ത പ്രമേഹബാധയുള്ള കോവിഡ് രോഗികളിൽ ചിലർക്ക് ബ്ളാക്ക് ഫംഗസ് ബാധിച്ചുമില്ല. ഈ സാഹചര്യത്തിലാണ് രോഗ വ്യാപനത്തിന്റെ യഥാർഥ കാരണവും രോഗം പകരാനുള്ള സാധ്യതയും കൃത്യമായി കണ്ടെത്താനും അതിനനുസരിച്ചുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനുമായി മെഡിക്കൽ ഓഡിറ്റ് നടത്തുന്നത്.
നിലവിലെ രോഗാവസ്‌ഥ കൂടാതെ, നേരത്തെയുള്ള ആരോഗ്യ-ചികിൽസാ പശ്‌ചാത്തലം, കഴിച്ച മരുന്നുകൾ, ഭക്ഷണ രീതികൾ, സാമൂഹിക-സാമ്പത്തിക സ്‌ഥിതി, ജീവിത-തൊഴിൽ സാഹചര്യങ്ങൾ, വീട്ടിലെ അന്തരീക്ഷം, വ്യക്‌തിഗത ശീലങ്ങൾ തുടങ്ങിയവ സംബന്ധിച്ച് വിശദമായ വിവരശേഖരണം നടത്തും.
രണ്ട് ഘട്ടങ്ങളായാണ് പഠനം നടത്തുക. ആദ്യഘട്ടത്തിൽ ബ്ളാക്ക് ഫംഗസ് ബാധിച്ചവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ഇതിലൂടെ രോഗം പടരുന്നതിനുള്ള കാരണങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് കരുതുന്നത്. അങ്ങനെയല്ലാത്ത സാഹചര്യങ്ങളാണ് രണ്ടാം ഘട്ടത്തിൽ പഠിക്കുക. ഇതിനായി രോഗിയുടെ വീടിന്റെ അടുത്തുള്ള മൂന്ന് കുടുംബങ്ങളെ പഠനവിധേയരാക്കും. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നയാളിനാണ് രോഗമെങ്കിൽ സാമ്പിളുകൾ ജനിതക പഠനത്തിനും വിധേയമാക്കും.
Read also: മഹാരാഷ്‍ട്രയിൽ കോവിഡ് മൂന്നാം തരംഗമെന്ന് സൂചന; ലോക്ക്‌ഡൗൺ നീട്ടി