ജിദ്ദ: മൂന്നര വർഷത്തിന് ശേഷം സൗദി-ഖത്തർ അതിർത്തികൾ തുറന്നു. ശനിയാഴ്‌ച രാവിലെ സാൽവ കവാടം വഴി ഖത്തറിൽ നിന്നുള്ള ആദ്യത്തെ കാർ സൗദി അറേബ്യയിലേക്ക് പ്രവേശിച്ചു. അതിർത്തി പ്രവേശന കവാടം തുറന്നതോടെ നിരവധി ആളുകളാണ് ഖത്തറിൽ നിന്ന് സൗദിയിലേക്ക് എത്തിയത്. ആദ്യം എത്തിയവരെ പൂക്കൾ നൽകി കസ്‌റ്റംസ് അധികൃതർ സ്വീകരിച്ചു. പുലർച്ചെയോടെ ഖത്തർ പൗരന്റെ വാഹനമാണ് ആദ്യം സൗദിയിൽ പ്രവേശിച്ചത്.
ഖത്തറിൽ നിന്ന് അബൂ സംറ അതിർത്തി കടന്ന് സൽവ അതിർത്തി വഴി പ്രവേശിക്കുന്ന എല്ലാ ആളുകളെയും സ്വീകരിക്കാൻ സജ്‌ജമാണെന്ന് സൗദി കസ്‌റ്റംസ് അധികൃതർ അറിയിച്ചു. സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ആളുകളെ കടത്തിവിട്ടത്. അതിർത്തികൾ തുറക്കാൻ തീരുമാനമായതോടെ യാത്രക്കാരെ സ്വീകരിക്കാനാവശ്യമായ നടപടികൾ വിവിധ ഗവൺമെന്റ് വകുപ്പുകളുമായി സഹകരിച്ച് കസ്‌റ്റംസ് പൂർത്തിയാക്കിയിരുന്നു. ആവശ്യമായ സാങ്കേതിക സംവിധാനങ്ങളും ജോലിക്കാരെയും കവാടങ്ങളിൽ നിയോഗിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച നടന്ന അൽ ഉല ഉച്ചകോടിയിലാണ് സൗദി-ഖത്തർ രാജ്യങ്ങളുടെ കര, വ്യോമ, നാവിക അതിർത്തികൾ തുറക്കാൻ ധാരണയായത്.
അതേസമയം, ഉപരോധം അവസാനിച്ചതിന് ശേഷം ആദ്യമായി ഖത്തർ എയർവെയ്‌സിന്റെ വിമാനം ജനുവരി 11ന് റിയാദിലേക്ക് പറക്കും. ഖത്തർ എയർവെയ്‌സിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ദോഹയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.5ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 3.30ന് സൗദിയിൽ എത്തിച്ചേരും. ഈ വിമാനത്തിലേക്കുള്ള ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
Also Read: കാത്തിരിപ്പിന് വിരാമം; കോവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ