കോഴിക്കോട്: കാർ അപകടത്തിൽപെട്ട സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്യാതിരിക്കാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്‌ഥനെതിരെ വകുപ്പുതല നടപടി ഉണ്ടാകും. കോഴിക്കോട് മെഡിക്കൽ കോളേജ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ കൃജേഷിനെതിരെയാണ് നടപടിക്ക് ഒരുങ്ങുന്നത്.
കഴിഞ്ഞ ആഴ്‌ചയാണ് സംഭവം. നഗരത്തിലെ യൂസ്‌ഡ് കാർ ഷോറൂമിൽ വിൽപനക്കായി ഏൽപ്പിച്ച ആഡംബര കാർ ഷോറൂം ഉടമകളിൽ ഒരാൾ സ്വകാര്യ ആവശ്യത്തിന് കൊണ്ടുപോയി അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന്, സ്‌ഥലത്തെത്തിയ പോലീസുകാരൻ ആർസി ഉടമയ്‌ക്കെതിരെ കേസ് എടുക്കുമെന്നും അറിയിച്ചു.
ഇതോടെ കാറോടിച്ച ഷോറൂം ഉടമ കേസ് രജിസ്‌റ്റർ ചെയ്യാതിരിക്കാൻ അരലക്ഷം രൂപ നൽകാമെന്നേറ്റ് കൈക്കൂലി തുകയായാ 50,000 രൂപ പോലീസുകാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. ഇതിനിടെ, പോലീസുകാരൻ കൈക്കൂലി വാങ്ങിയ വിവരം സിറ്റി പോലീസ് മേധാവി എവി ജോർജ് അറിയുകയും പ്രാഥമികാന്വേഷണം നടത്താൻ രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്‌തു.
സംഭവത്തിൽ കഴമ്പുണ്ടെന്ന് ബോധ്യമായതോടെ പിന്നീട് വിഷയം അന്വേഷിച്ച് റിപ്പോർട് നൽകാൻ മെഡിക്കൽ കോളേജ് അസി.കമ്മീഷണർ കെ സുദർശനെ ചുമതലപ്പെടുത്തി. പോലീസുകാരനിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ റിപ്പോർട് സുദർശൻ ഇന്ന് സിറ്റി പോലീസ് മേധാവിക്ക് കൈമാറും. തുടർന്നായിരിക്കും പോലീസുകാരനെതിരെ വകുപ്പുതല നടപടി ഉണ്ടാവുക.
Most Read: നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടൽ; ഹരജി ഇന്ന് സുപ്രീം കോടതിയിൽ