പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പാലക്കയം വില്ലേജ് ഓഫീസ് അസിസ്‌റ്റന്റ് സുരേഷ് കുമാറിനെ നാളെ തൃശൂർ വിജിലൻസ് കോടതിൽ ഹാജരാക്കും. നാളെ തന്നെ കസ്‌റ്റഡി അപേക്ഷയും നൽകും. സുരേഷ് കുമാറിൽ നിന്ന് ഒരുകോടിയിലധികം രൂപ വിജിലൻസ് പിടിച്ചെടുത്തിരുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തെ കുറിച്ചും വിജിലൻസ് അന്വേഷിക്കും. ഒരു മാസമായി പ്രതി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.
സർക്കാർ ഉദ്യോഗസ്‌ഥരിൽ നിന്ന് ഇത്രയധികം തുക വിജിലൻസ് പിടികൂടുന്നത് ഇതാദ്യമായാണ്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടിയിലധികം തുക നിലവിൽ വിജിലൻസ് ഓഫീസിൽ എത്തിച്ചു. സുരേഷ് കുമാറിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ പണമായി പിടിച്ചെടുത്തത് 35 ലക്ഷം രൂപയാണ്. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമായുള്ള ബോണ്ടുകൾ, 25 ലക്ഷം രൂപയുടെ സേവിങ്സ് ബാങ്ക് രേഖകളും 17 കിലോ വരുന്ന നാണയ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
പ്‌ളാസ്‌റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരിക്കുന്നത്. മണ്ണാർക്കാട് വെച്ച് ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാർ കഴിഞ്ഞ ദിവസം പിടിയിലായത്. സുരേഷിന്റെ കാറിൽ വെച്ചായിരുന്നു കൈക്കൂലി കൈമാറിയത്. മഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് അറസ്‌റ്റ്. മുമ്പ് ഇതേ പരാതിക്കാരനിൽ നിന്ന് സുരേഷ് ബാബു കൈക്കൂലി വാങ്ങിയതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
ഇതേ വസ്‌തു എൽഎ പട്ടയത്തിൽ പെട്ടതല്ലെന്നുള്ള സർട്ടിഫിക്കറ്റിനായി പരാതിക്കാരനിൽ നിന്ന് ആറ് മാസം മുമ്പ് 10,000 രൂപയും പൊസഷൻ സർട്ടിഫിക്കറ്റിനായി അഞ്ചു മാസം മുമ്പ് 9,000 രൂപയും വാങ്ങിയിരുന്നു. പലരിൽ നിന്നും കൈപ്പറ്റിയത് 500 മുതൽ 10,000 രൂപ വരെ ആണെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ശല്യം സഹിക്കവയ്യാതെ നാട്ടുകാർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരവും നടത്തിയിരുന്നു.
Most Read: യുവാവിനെ വാഹനമിടിച്ചു വീഴ്‌ത്തിയ സംഭവം; കടവന്ത്ര എസ്‌എച്ച്‌ഒക്ക് സ്‌ഥലം മാറ്റം