തിരുവനന്തപുരം: കൈക്കൂലി കേസ് വളരെ ഗൗരവമായാണ് സർക്കാർ കാണുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്‌ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തും. റവന്യൂ വകുപ്പിൽ അഴിമതി കേസുകളിൽ പ്രതികൾ ആകുന്നവരെ പിരിച്ചുവിടുന്നതിനുള്ള നിയമമാർഗങ്ങൾ പരിശോധിക്കാനും മന്ത്രി കെ രാജൻ നിർദ്ദേശം നൽകി.
സസ്‌പെൻഷൻ കാലയളവിൽ ശമ്പളത്തിന്റെ നിശ്‌ചിത ശതമാനം ജീവനക്കാരന് ലഭിക്കും. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞു സർവീസിൽ തിരിച്ചു പ്രവേശിച്ചാൽ കുടിശിക ശമ്പളം പൂർണമായി ലഭിക്കും. ഈ സാഹചര്യം ഒഴിവാക്കാൻ, ശക്‌തമായ തെളിവുകൾ ശേഖരിച്ചു കുറ്റക്കാരെ സർവീസിൽ നിന്ന് പിരിച്ചു വിടുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.
റവന്യൂ വകുപ്പിലെ അഴിമതി വിരുദ്ധ നടപടികൾ ശക്‌തമാക്കാനും മന്ത്രി നിർദ്ദേശം നൽകി. മൂന്ന് വർഷം വില്ലേജ് ഓഫീസുകളിൽ തുടർച്ചയായി സേവനം അനുഷ്‌ഠിച്ച വില്ലേജ് ഓഫീസർ ഉൾപ്പടെ ഉള്ളവരെ സ്‌ഥലം മാറ്റും. റവന്യൂ ഇന്റലിജൻസ് ശക്‌തിപ്പെടുത്തും. എല്ലാ മാസവും ലാൻഡ് റവന്യൂ കമ്മീഷണറും റവന്യൂ സെക്രട്ടറിയും മന്ത്രിയും അടങ്ങുന്ന സംഘം ഓരോ ജില്ലയിലും മിന്നൽ പരിശോധന നടത്തും.
പാലക്കാട് പാലക്കയത്ത് കൈക്കൂലി കേസിൽ അറസ്‌റ്റിലായ വില്ലേജ് ഓഫീസ് അസിസ്‌റ്റന്റ് സുരേഷ് കുമാറിനെതിരെയുള്ള കൈക്കൂലി കേസ് പുറത്തുവന്നതിന് പിന്നാലെയാണ് റവന്യൂ വകുപ്പിൽ അടിമുടി മാറ്റത്തിന് ഒരുങ്ങുന്നത്. അതിനിടെ, സുരേഷ് കുമാറിനെ വകുപ്പിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. സുരേഷ് കുമാറിൽ നിന്ന് ഒരുകോടിയിലധികം രൂപ വിജിലൻസ് പിടിച്ചെടുത്തിരുന്നു. ഇയാൾ പലരിൽ നിന്നും കൈപ്പറ്റിയത് 500 മുതൽ 10,000 രൂപ വരെ ആണെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
പണത്തിന് പുറമെ കുടംപുളിയും തേനും വരെ കൈക്കൂലിയായി കൈപ്പറ്റിയിരുന്നതായും വിജിലൻസ് വ്യക്‌തമാക്കി. സുരേഷ് കുമാറിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ പണമായി പിടിച്ചെടുത്തത് 35 ലക്ഷം രൂപയാണ്. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമായുള്ള ബോണ്ടുകൾ, 25 ലക്ഷം രൂപയുടെ സേവിങ്സ് ബാങ്ക് രേഖകളും 17 കിലോ വരുന്ന നാണയ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
പ്‌ളാസ്‌റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരിക്കുന്നത്. മണ്ണാർക്കാട് വെച്ച് ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാർ കഴിഞ്ഞ ദിവസം പിടിയിലായത്. സുരേഷിന്റെ കാറിൽ വെച്ചായിരുന്നു കൈക്കൂലി കൈമാറിയത്. മഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് അറസ്‌റ്റ്. മുമ്പ് ഇതേ പരാതിക്കാരനിൽ നിന്ന് സുരേഷ് ബാബു കൈക്കൂലി വാങ്ങിയതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി ജൂൺ ഏഴ് വരെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
Most Read: സംസ്‌ഥാനത്ത് പ്ളസ് വൺ സീറ്റുകൾ കൂട്ടി; ഏഴ് ജില്ലകളിൽ 30 ശതമാനം വർധനവ്