കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ (മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ) വിജിലൻസ് പിടിയിൽ. ഫറോക്ക് സബ് ആർടി ഓഫീസിലെ എംവിഐ. വിഎ അബ്‌ദുൽ ജലീലാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ന് രാവിലെ വിജിലൻസിന്റെ പിടിയിലായത്. ഫറോക്കിൽ പുക പരിശോധനാ കേന്ദ്രം നടത്തിപ്പുകാരന്റെ പരാതിയിലാണ് വിജിലൻസ് നടപടി.
നടത്തിപ്പുകാരനിൽ നിന്ന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് വിജിലൻസിന് ലഭിച്ച പരാതി. പരിശോധനക്ക് എത്തിയപ്പോൾ കടയുടമ ഉണ്ടായിരുന്നില്ലെന്ന കാരണം പറഞ്ഞു കടയുടമയുടെ ലോഗിൻ ഐഡി അബ്‌ദുൽ ജലീൽ ബ്ളോക്ക് ചെയ്‌തിരുന്നു. ഐഡി തിരികെ നൽകാൻ കടയുടമ ആവശ്യപ്പെട്ടെങ്കിലും 10,000 രൂപ തന്നാൽ ഐഡി തിരികെ തരാമെന്ന് ജലീൽ അറിയിക്കുകയായിരുന്നു. തുടർന്ന് കടയുടമ വിവരം വിജിലൻസിനെ അറിയിച്ചു.
അവധി ദിവസമായതിനാൽ പണം വീട്ടിൽ കൊണ്ടുവന്നു നൽകാനായിരുന്നു ജലീൽ കടയുടമയോട് ആവശ്യപ്പെട്ടിരുന്നത്. വിജിലൻസിന്റെ നിർദ്ദേശപ്രകാരം എംവിഐയുടെ അടുത്തെത്തിയ പരാതിക്കാരൻ പണം കൈമാറി. ഈ സമയം സംഭവ സ്‌ഥലത്തെത്തിയ വിജിലൻസ് സംഘം ജലീലിനെ കയ്യോടെ പിടികൂടുകയായിരുന്നു. എംവിഐയുടെ വീട്ടിൽ ഡിവൈഎസ്‌പി സുനിലിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ചാക്കിൽ സൂക്ഷിച്ച നിലയിലുള്ള പതിനായിരം രൂപ കണ്ടെത്തിയിരുന്നു.
Most Read| എൻഡിഎ സഖ്യം; നിതീഷ് കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു