കൊച്ചി: കൊച്ചിയിൽ യുവാവിനെ വാഹനമിടിച്ചു വീഴ്‌ത്തിയ സംഭവത്തിൽ കടവന്ത്ര എസ്‌എച്ച്‌ഒ മനുരാജിന് സ്‌ഥലം മാറ്റം. കാസർഗോഡ് ചന്തേര സ്‌റ്റേഷനിലേക്കാണ് സ്‌ഥലം മാറ്റിയത്. മനുരാജ് വാഹനം ഇടിച്ച ശേഷം നിർത്താതെ പോയത് വൻ വിവാദമായിരുന്നു. സംഭവത്തിൽ മനുരാജിനെതിരെ പോലീസ് ഇന്ന് കേസെടുത്തിരുന്നു. അപകടം ഉണ്ടാക്കിയ കാറും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. പിന്നാലെയാണ് സ്‌ഥലം മാറ്റം.
മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മനുരാജും സുഹൃത്തായ വനിതാ ഡോക്‌ടറും സഞ്ചരിച്ച കാറിടിച്ചു പാണ്ടിക്കുടി ഇല്ലിപ്പറമ്പിൽ വിമൽ ജോളി (29) എന്ന യുവാവിനാണ് പരിക്കേറ്റത്. വനിതാ ഡോക്‌ടറുടെ പേരിലുള്ള വാഹനം അപകട സമയത്ത് ഓടിച്ചിരുന്നത് മനുരാജ് ആയിരുന്നു. അപകടത്തെ തുടർന്ന് വാഹനം നിർത്താതെ പോയതും, പോലീസ് കേസെടുക്കാൻ വിമുഖത കാട്ടിയതും വൻ വിവാദമായിരുന്നു.
സമ്മർദ്ദം കനത്തതോടെയാണ് ഒടുവിൽ തോപ്പുംപടി പോലീസ് കേസെടുത്തത്. അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ എന്ന നിലയിലാണ് വിവിധ വകുപ്പുകൾ ചുമത്തി തോപ്പുംപടി പോലീസ് കേസെടുത്തത്. എഫ്‌ഐആറിൽ തിരുത്തൽ വരുത്താനായി പോലീസ് കോടതിയിൽ അപേക്ഷ നൽകി. അതേസമയം, അപകടത്തിൽ പരിക്കേറ്റ വിമൽ ജോളി നൽകിയ മൊഴിയിൽ പ്രതിയുടെ പേര് പറയാത്തതിനാലാണ് പ്രഥമ വിവര റിപ്പോർട്ടിൽ ഇൻസ്‌പെക്‌ടറുടെ പേര് പരാമർശിക്കാതിരുന്നത് എന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി ഒമ്പതരക്കാണ് ഹാർബർ പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് അപകടം ഉണ്ടായത്. പിറ്റേന്ന് രാവിലെ വിമൽ ജോളി സ്‌റ്റേഷനിലെത്തി പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാത്തത് വിവാദമായിരുന്നു. അപകടത്തിൽ കാര്യമായി പരിക്കേറ്റിട്ടുള്ളതിനാൽ കേസുമായി മുന്നോട്ട് പോകുമെന്നാണ് വിമൽ പറയുന്നത്. ഇലക്‌ട്രിക് സ്‌കൂട്ടറിൽ എറണാകുളം ഭാഗത്ത് നിന്ന് തോപ്പുംപടിയിലേക്ക് വരികയായിരുന്നു വിമൽ.
ബാറ്ററി ചാർജ് കുറവായതിനാൽ വേഗത കുറച്ചാണ് ഓടിച്ചിരുന്നതെന്ന് വിമൽ പറഞ്ഞു. പെട്ടെന്നാണ് എതിർ ദിശയിൽ നിന്നുവന്ന കാർ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു റോഡിൽ വീണു. നിർത്താതെ പോയ വാഹനത്തെ ചില യുവാക്കൾ പിന്തുടർന്നു തടഞ്ഞു. എന്നാൽ, സ്‌ഥലത്തെത്തിയ പോലീസ് വാഹനത്തിൽ ഉണ്ടായിരുന്നവരെ പോകാൻ അനുവദിക്കുകയായിരുന്നു.
Most Read: ട്രെയിനിൽ വെച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി ഒളിവിൽ