കണ്ണൂർ: ജില്ലയിലെ അഞ്ച് മലയോര പഞ്ചായത്തുകളിൽ ജൂൺ 14ന് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പരിസ്‌ഥിതി ലോല മേഖല സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിന് എതിരെയുള്ള പ്രതിഷേധമായാണ് ഹർത്താൽ നടത്തുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.
നാളെ വയനാട് ജില്ലയിൽ എൽഡിഎഫും, ഈ മാസം 16ന് ഇടുക്കി ജില്ലയിൽ യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബഫർസോൺ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്‌ഥിതി ലോല മേഖലയാക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
അതേസമയം, കണ്ണൂരിൽ ആക്രമണങ്ങൾ ഉണ്ടാക്കാൻ ആർഎസ്എസ് മനഃപൂർവം മുന്നിട്ടിറങ്ങുകയാണെന്ന് ജയരാജൻ കുറ്റപ്പെടുത്തി. ക്ഷേത്രങ്ങളിൽ പോലും കയറി ആക്രമണങ്ങൾ നടത്തുന്നു. സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തെ കുറിച്ച് നുണ പറയുന്നത് രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന എൻജിഒയും അതിന്റെ പിന്നിലെ രാഷ്‌ട്രീയ നേതൃത്വവുമാണ് ഗൂഢാലോചനയുടെ പിന്നിലെന്നും ജയരാജൻ ആരോപിച്ചു.
ബിജെപി അണിയറയിലും കോൺഗ്രസ് അരങ്ങത്തും ആടിക്കൊണ്ടിരിക്കുന്നു. കല്ല് പറിക്കൽ സമരക്കാരുടെ പുതിയ സമരമാണ് ഉരുളി എറിയലെന്നും ജയരാജൻ പരിഹസിച്ചു. മുഖ്യമന്ത്രിയെ സ്‌നേഹിക്കുന്നവർ വികാര പരമായി പെരുമാറരുത് എന്ന് എംവി ജയരാജൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് എതിരെ അപവാദ പ്രചാരണം ഉണ്ടായാലും രാഷ്‌ട്രീയമായി തന്നെ നേരിടണം.
മുഖ്യമന്ത്രിക്ക് എതിരെയുള്ള ആരോപണങ്ങളിൽ ശക്‌തമായ പ്രതിഷേധം സ്വാഭാവികമാണ്. പാർട്ടി ആരെയും ഭീഷണിപ്പെടുത്തിയില്ല. ഭീഷണിയിലൂടെയല്ല, രാഷ്‌ട്രീയമായി ഇതിനെ നേരിടാൻ സിപിഎമ്മിന് കഴിയും. അപവാദ പ്രചാരങ്ങൾക്ക് എതിരെ വീടുകളിലെത്തി ആളുകളെ നേരിൽക്കണ്ട് വിശദീകരിക്കുമെന്നും ജയരാജൻ വ്യക്‌തമാക്കി.
Most Read: എംആര്‍ അജിത് കുമാറിനെ മാറ്റിയത് ആക്ഷേപം ഉയർന്നതിനാൽ; കോടിയേരി ബാലകൃഷ്‌ണൻ