കോഴിക്കോട്: തൂണേരി മുടവന്തേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ വിട്ടുകിട്ടാൻ പണം ആവശ്യപ്പെട്ട് ഭീഷണി കോൾ. ഖത്തറിൽ വ്യവസായി ആയിരുന്ന എംടികെ അഹമ്മദിനെയാണ് ഇന്ന് പുലര്‍ച്ചെ പ്രാര്‍ഥനക്ക് പള്ളിയിലേക്ക് പോകും വഴി തട്ടികൊണ്ട് പോയത്.
സംഭവത്തിൽ നാദാപുരം പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. പിന്നാലെയാണ് ഖത്തറിലുള്ള സഹോദരന് ഭീഷണി കോൾ എത്തിയത്. പണം നൽകിയില്ലെങ്കിൽ അഹമ്മദിന്റെ വിരലുകൾ ഒന്നൊന്നായി മുറിക്കുമെന്നും ഭീഷണിയിലുണ്ട്.
ഖത്തർ സമയം രണ്ട് മണിക്കുള്ളിൽ പണം നൽകണമെന്നാണ് ആവശ്യം. ഏതാണ്ട് 60 ലക്ഷം രൂപയാണ് അക്രമി സംഘം ആവശ്യപ്പെടുന്നത്. ഖത്തറിലെ ബിസിനസ് തർക്കവുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം.
അതിനിടെ പോലീസ് ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം പോലീസ് സ്‌റ്റേഷന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം നടന്നു. ആളെ കാൺമാനില്ലെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്, തെളിവുകൾ ഹാജരാക്കിയിട്ടും തട്ടികൊണ്ടു പോകലിന് കേസേടുത്തില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
ഭീഷണി കോൾ എത്തിയതിന് ശേഷമാണ് തട്ടിക്കൊണ്ടു പോയതാണെന്ന് പോലീസ് സ്‌ഥിരീകരിച്ചത്. ഇന്ന് പുലർച്ചെ അഹമ്മദിന്റെ വണ്ടി തടഞ്ഞ് അജ്‌ഞാത സംഘം തട്ടിക്കൊണ്ട് പോയെന്നാണ് ബന്ധുക്കൾ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. വഴിയരികില്‍ അദ്ദേഹത്തിന്റെ സ്‌കൂട്ടര്‍ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ വീട്ടില്‍ വിവരമറിയിക്കുക ആയിരുന്നു.
ഖത്തര്‍, ദുബായ് എന്നിവിടങ്ങളില്‍ വ്യവസായിയാണ് അഹമ്മദ്. അഹമ്മദിന് ശത്രുക്കൾ ഒന്നും ഇല്ലെന്ന് അറിയിച്ച ബന്ധുക്കൾ, പിന്നീട് കമ്പനിയിലെ ഒരു സ്‌റ്റാഫിനെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പോലീസിനെ അറിയിച്ചു.
Read Also: മാണി സി കാപ്പന്റെ വരവ് യുഡിഎഫിന് ഗുണകരമാവും; ഉമ്മന്‍ ചാണ്ടി