പയ്യന്നൂർ: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഹൃദയ ശസ്‌ത്രക്രിയ പുനഃരാരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു. കോവിഡ് അതിവ്യാപന ഘട്ടത്തിൽ താൽകാലികമായി നിർത്തിവെക്കേണ്ടി വന്ന ബൈപാസ് ശസ്‌ത്രക്രിയയാണ് വീണ്ടും ആരംഭിച്ചത്.
കോവിഡ് ബാധിച്ച ഹൃദ്‌രോഗികളെ ശസ്‌ത്രക്രിയ ചെയ്യേണ്ടിവരുമ്പോൾ ഡോക്‌ടർ ക്വാറന്റെയ്‌നിൽ ആകുന്നതാണ് തടസമായതെന്ന് അധികൃതർ അറിയിച്ചു. കാർഡിയോ തൊറാസിക് സർജനായി ഒരു ഡോക്‌ടർ മാത്രമേ ഉണ്ടായിരുന്നുള്ളു, ഇതാണ് കോവിഡ് വ്യാപന ഘട്ടത്തിൽ ഇടക്ക് ബൈപാസ് സർജറി നിർത്തിവെക്കാൻ കാരണമായതെന്നും അധികൃതർ വ്യക്‌തമാക്കി.
ആശുപത്രിയിലെ വിവിധ ഐസിയുകളിൽ ഗുരുതരാവസ്‌ഥയിലുള്ള രോഗികളുടെ അടിയന്തിര സർജറികൾ ഉൾപ്പടെ മാറ്റിവെക്കേണ്ടതായും വന്നു. എന്നാൽ അപ്പോഴും ആൻജിയോപ്ളാസ്‌റ്റി ഉൾപ്പടെയുള്ള ഹൃദയ ശസ്‌ത്രക്രിയകൾ തടസം കൂടാതെ നടന്നിരുന്നു. നിലവിൽ ഒരു കാർഡിയോ തൊറാസിക് സർജന് പുറമെ 3 പേരെയും കൂടി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് കാർഡിയോ തൊറാസിക് വിഭാഗത്തിൽ അടിയന്തിരമായി നിയമിച്ചു. ഇത് ശസ്‌ത്രക്രിയ വീണ്ടും ആരംഭിക്കാൻ സഹായകരമായി.
ആറളം സ്വദേശിനിയായ 68കാരിക്കാണ് പുനരാരംഭിച്ച ശേഷം ആദ്യം ബൈപാസ് സർജറി നടത്തിയത്. നവീകരിച്ച 2 കാത്ത് ലാബുകൾക്ക് പുറമെ പുതുതായി ഒരുക്കുന്ന അത്യാധുനിക കാത്ത് ലാബിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Read also: വാക്കുതർക്കം; വീട്ടമ്മയുടെ വെട്ടേറ്റ് യുവാവിന്റെ കൈപ്പത്തി അറ്റു