കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ അഭയാർഥി വിഭാഗത്തിന് പൗരത്വം നൽകാൻ കേന്ദ്രസർക്കാർ താൽപര്യം പ്രകടിപ്പിക്കുന്നതിനാൽ അടുത്ത വർഷം ജനുവരി മുതൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് മുതിർന്ന നേതാവും ബിജെപി ജനറൽ സെക്രട്ടറിയുമായ കൈലാഷ് വിജയവർഗിയ. നോർത്ത് 24 പർഗാനാസ് ജില്ലയിൽ നടന്ന ക്യാമ്പെയ്‌ന്റെ ഭാഗമായി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃണമൂൽ കോൺഗ്രസ് നേതൃത്വം അഭയാർഥികളോട് അനുഭാവം പുലർത്തുന്നില്ലെന്ന് കൈലാഷ് ആരോപിച്ചു. അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന അഭയാർഥികൾക്ക് പൗരത്വം നൽകണമെന്ന സത്യസന്ധമായ ഉദ്ദേശ്യത്തോടെയാണ് കേന്ദ്രം സിഎഎ പാസാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി പശ്‌ചിമ ബംഗാളിലെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന തൃണമൂൽ നേതാവും സംസ്‌ഥാന മന്ത്രിയുമായ ഫിർഹാദ് ഹക്കീമിന്റെ പരാമർശത്തിന് മറുപടിയായാണ് കൈലാഷ് ഇക്കാര്യം പറഞ്ഞത്.
കോവിഡ് ഭീതി അവസാനിച്ച് കഴിഞ്ഞാൽ പൗരത്വ ഭേദഗതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. നിയമം നടപ്പിലാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമയാണെന്നും എല്ലാ അഭയാർഥികൾക്കും പൗരത്വം ലഭിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
പൗരത്വ (ഭേദഗതി) ബിൽ 2019 കേന്ദ്ര മന്ത്രിസഭ 2019 ഡിസംബർ 4നാണ് അംഗീകരിച്ചത്. ഇത് 2019 ഡിസംബർ 10ന് ലോക്‌സഭയിലും പിന്നീട് 2019 ഡിസംബർ 11ന് രാജ്യസഭയിലും പാസാക്കി. 2019 ഡിസംബർ 12ന് രാഷ്‌ട്രപതിയുടെ അനുമതി ലഭിക്കുകയും നിയമം 2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്‌തിരുന്നു.
ബിൽ പാസാക്കിയത് ഇന്ത്യയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി. ബില്ലിനെ എതിർക്കുന്ന നിവേദനത്തിൽ ആയിരത്തിലധികം ഇന്ത്യൻ ശാസ്ത്രജ്‌ഞരും പണ്ഡിതൻമാരും ഒപ്പിട്ടു. പ്രക്ഷോഭത്തെ തുടർന്ന് അസമിലും ബംഗാളിലും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. പിന്നീട് ഈ സംസ്‌ഥാനങ്ങളിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഡെൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പ്രക്ഷോഭത്തെ തുടർന്ന് അലിഗഢ് മുസ്‌ലിം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉർദു സർവകലാശാല, ജെ.എൻ.യു, ജാദവ്പുർ സർവകലാശാല, ബോംബെ ഐഐടി തുടങ്ങിയ കേന്ദ്ര സർവകലാശാലകളിലും പ്രതിഷേധം നടന്നിരുന്നു.
Also Read: അതൃപ്‌തി രൂക്ഷം; ഇടത് മുന്നണി വിടാന്‍ നീക്കവുമായി കേരള കോണ്‍ഗസ്(ബി)