റാഞ്ചി: ജാർഖണ്ഡിലെ ദിയോഗറിൽ കേബിൾ കാർ അപകടത്തിൽപ്പെട്ട് കുടുങ്ങി കിടന്ന മുഴുവൻ പേരെയും രക്ഷപ്പെടുത്തി. 40 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് കേബിൾ കാറുകളിൽ കുടുങ്ങി കിടന്ന 45 ഓളം പേരെ രക്ഷപ്പെടുത്തിയത്. അപകടത്തിൽ മൂന്ന് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ഞായറാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്.
രണ്ടുപേർ അപകടത്തിലും ഒരാൾ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്‌ടറിൽ നിന്ന് വീണുമാണ് മരിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്‌ടറുകളും രംഗത്തുണ്ടായിരുന്നു. ദിയോഗറിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ത്രികുത് പഹാറിൽ പ്രവർത്തിക്കുന്ന റോപ് വേ തകരാറിലായതാണ് അപകടത്തിന് കാരണം.
തകരാറിനെ തുടർന്ന് റോപ് വേയിലൂടെയുള്ള കേബിൾ കാറുകളുടെ യാത്ര തടസപ്പെട്ടു. 12 കേബിൾ കാറുകൾ റോപ് വേയിൽ കുടുങ്ങി. എഴുപതിലേറെ യാത്രക്കാരാണ് കാറുകളിൽ ഉണ്ടായിരുന്നത്. പതിനൊന്ന് പേരെ അന്ന് വൈകുന്നേരം തന്നെ രക്ഷപെടുത്തിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി ഹേമന്ദ് സോറൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റോപ്‌വേയുടെ നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയുടെ മാനേജരും ജീവനക്കാരും അപകടത്തിന് പിന്നാലെ ഒളിവിൽപ്പോയി.
Most Read: കെ സ്വിഫ്റ്റ്; ഉൽഘാടനത്തിന് പിന്നാലെ അപകടം- ദുരൂഹത ആരോപിച്ചു ഡിജിപിക്ക് പരാതി