നിലമ്പൂർ: ആഡംബര കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന രണ്ട് യുവാക്കൾ പിടിയിൽ. വഴിക്കടവ് പൂവത്തിപ്പൊയിലെ അഫ്‌സൽ(29), റഹ്‌മാൻ (29) എന്നിവരെയാണ് എക്‌സൈസ് അധികൃതർ പിടികൂടിയത്. ഇവരിൽ നിന്ന് അഞ്ച് കിലോഗ്രാം കഞ്ചാവ്, കാർ എന്നിവ പിടിച്ചെടുത്തു.
മലപ്പുറം ഇന്റലിജൻസ് ബ്യൂറോ, നിലമ്പൂർ റേഞ്ച് എക്‌സൈസ് പാർട്ടി എന്നിവർ ചേർന്ന് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിനു സമീപത്ത് വെച്ച് ഇവർ സഞ്ചരിച്ച കാർ അധികൃതർ തടയാൻ ശ്രമിച്ചെങ്കിലും കാർ നിർത്താതെ പോവുകയായിരുന്നു. തുടർന്ന്, ഇവർ വടപുറത്തെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ കാർ ഉപേക്ഷിച്ച് പോകുന്നതിനിടെയാണ് പിടിയിലായത്.
വഴക്കടവിലെ ബേക്കറി വ്യാപാരിയാണ് അഫ്‌സൽ. കോവിഡ് മൂലം വ്യാപാരം തകർന്നതോടെ കഞ്ചാവ് കടത്തിലേക്ക് ഇറങ്ങിയെന്നാണ് പോലീസിന് നൽകിയ മൊഴി. അടുത്തിടെ ഗൾഫിൽ നിന്നെത്തിയ റഹ്‌മാൻ അഫ്‌സലിന്റെ സഹായിയാണ്. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇന്റലിജൻസ് വിഭാഗം ഇൻസ്‌പെക്‌ടർ പികെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
Read Also: പെണ്ണുകാണൽ ചടങ്ങിന് വിളിച്ചുവരുത്തി വൻ കവർച്ച; ഏഴ് പേർ അറസ്‌റ്റിൽ