തിരുവനന്തപുരം: തലസ്‌ഥാന ജില്ലയുടെ അടിസ്‌ഥാന വികസനം സംസ്‌ഥാന വികസനത്തിന് തന്നെ മാതൃകയാകണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ജില്ലയിലെ ആദ്യ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തലസ്‌ഥാന ജില്ലയിലെ വികസന പ്രവർത്തനങ്ങൾ മറ്റേത് ജില്ലയിലെ വികസന പ്രവർത്തനങ്ങളെക്കാളും വേഗത്തിലും, സമയബന്ധിതമായും പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ജില്ലാ കളക്‌ടറുടെ സഹായവും നേതൃപാടവവും വിനിയോഗിക്കണം.
ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് മികച്ച നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്. എല്ലാം പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തലസ്‌ഥാന ജില്ലയിലെ പൊതുമരാമത്ത്, ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്യോഗസ്‌ഥർ യോഗത്തിൽ വിശദീകരിച്ചു.
വിവിധ എംഎൽഎമാർ അവരവരുടെ മണ്ഡലങ്ങളിലെ പൊതുമരാമത്ത്, ടൂറിസം പദ്ധതികളെ സംബന്ധിച്ചും അവയുടെ പുരോഗതിയും, നേരിടുന്ന തടസങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നാലുമാസം കൂടുമ്പോൾ അവലോകന യോഗം ചേർന്ന് പദ്ധതികളുടെ പുരോഗതി വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു.
Read Also: സിക പടര്‍ന്ന പ്രദേശത്ത് ക്ളസ്‌റ്റർ രൂപപ്പെട്ടു; ജില്ലാ മെഡിക്കല്‍ ഓഫിസിൽ കണ്‍ട്രോള്‍ റൂം