കാസർഗോഡ്: തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ പണം നൽകിയെന്ന മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ കേസെടുത്ത് കാസർഗോഡ് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. മഞ്ചേശ്വരം എൽഡിഎഫ് സ്‌ഥാനാർഥിയായിരുന്ന വിവി രമേശന്റെ പരാതിയിലാണ് 171 ബി, 171 ഇ വകുപ്പ് പ്രകാരം കേസെടുത്തത്.
സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ രണ്ടര ലക്ഷം രൂപ നൽകിയെന്ന് സുന്ദര വെളിപ്പെടുത്തി. നാമനിർദ്ദേശ പത്രിക നൽകുന്നതിന്റെ തലേദിവസമാണ് പണം കിട്ടിയത്. ജയിച്ചു കഴിഞ്ഞാൽ ബാക്കി നോക്കാമെന്ന് സുരേന്ദ്രൻ ഉറപ്പ് നൽകിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് പണം എത്തിച്ചത്. കെ സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു, സുന്ദര പറഞ്ഞു.
അതേസമയം കൊടകര കുഴൽപ്പണക്കേസ് അന്വേഷണം സുരേന്ദ്രന്റെ മകനിലേക്കും എത്തി നിൽക്കുകയാണ്. ധർമരാജനും സുരേന്ദ്രന്റെ മകനും തമ്മിൽ പലവട്ടം ഫോണിൽ ബന്ധപ്പെട്ടുവെന്നും തിരഞ്ഞെടുപ്പ് കാലത്ത് ഇരുവരും കോന്നിയിൽ വെച്ച് കൂടിക്കാഴ്‌ച നടത്തിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇതിന്റെ അടിസ്‌ഥാനത്തിൽ സുരേന്ദ്രന്റെ മകന്റെയും മൊഴിയെടുക്കും.
Read also: ലോക്ക്‌ഡൗൺ; ബിജെപി കോര്‍ കമ്മിറ്റി യോഗം വിലക്കി പോലീസ്