ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിനും ഭാര്യക്കും എതിരായ നികുതി വെട്ടിപ്പ് കേസിൽ ആദായനികുതി വകുപ്പിന് നോട്ടീസ് അയക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. ഏഴ് കോടി രൂപയുടെ നികുതിവെട്ടിപ്പ് കേസിലാണ് കാർത്തിയും ഭാര്യയും കുറ്റവിമുക്‌തരാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടാഴ്‌ചക്കകം നിലപാട് വ്യക്‌തമാക്കാനാണ് ആദായനികുതി വകുപ്പിനോട് സുപ്രീം കോടതി നിർദേശിച്ചത്.
ജനപ്രതിനിധികൾക്ക് എതിരെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിൽ കേസ് പരിഗണിച്ചതിനെയും കാർത്തി ചിദംബരം ചോദ്യം ചെയ്‌തു. മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന പി ചിദംബരത്തിന്റെ മകനാണ് കാർത്തി ചിദംബരം.
നിലവിൽ തമിഴ്‌നാട്ടിലെ ശിവഗംഗ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് കാർത്തി. എന്നാൽ കേസിന് ആസ്‌പദമായ സംഭവങ്ങൾ നടന്ന സമയത്ത് താൻ ജനപ്രതിനിധി അല്ലെന്നാണ് കാർത്തി സുപ്രീം കോടതിയെ അറിയിച്ചത്.
അദ്ദേഹത്തിനും ഭാര്യ ശ്രീനിധിക്കും എതിരെ 2014-15 വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ അടക്കം രേഖകൾ കൃത്യമായി കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. 2018ലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഏഴ് കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നെന്നാണ് ആദായനികുതി വകുപ്പ് ആരോപിക്കുന്നത്.
Read Also: സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്: യുപി സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി