ന്യൂഡെല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌ത് കെയുഡബ്‌ള്യൂജെ(കേരള പത്രപ്രവർത്തക യൂണിയൻ) നല്‍കിയ ഹരജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൂട്ടബലാല്‍സംഗത്തിന് ഇരയായി ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ കഴിഞ്ഞ മാസം അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
സിദ്ദീഖ് കാപ്പനെതിരായി എഫ്‌ഐആറില്‍ ഒരു കുറ്റവുമില്ലെന്നും ജയിലില്‍ അദ്ദേഹത്തെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നും കോടതിയില്‍ കെയുഡബ്‌ള്യൂജെ വാദിച്ചു. കൂടാതെ ജയിലില്‍ കാപ്പന്റെ സുരക്ഷയില്‍ ആശങ്കയുളവാക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും ഹരജിയില്‍ വാദമുണ്ട്. യുപിയില്‍ അവകാശങ്ങളെല്ലാം ഹനിക്കപ്പെടുകയാണെന്നും അഭിഭാഷകന്‍ ആരോപിച്ചിരുന്നു.
അതേസമയം വെള്ളിയാഴ്‌ച കേസ് വീണ്ടും പരിഗണിക്കും.
നേരത്തെ കെയുഡബ്‌ള്യൂജെ നല്‍കിയ ഹേബിയസ് കോർപസ് ഹരജി പരിഗണിച്ച സുപ്രീംകോടതി, ആവശ്യമെങ്കില്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാമെന്ന് വ്യക്‌തമാക്കിയിരുന്നു. അലഹബാദ് ഹൈകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് മഥുര കോടതിയും ജയിലധികൃതരും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് വീണ്ടും ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസ് സംഭവിച്ചത്