കൊച്ചി: മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. രാവിലെ നിലമ്പൂർ എസ്‌എച്ച്‌ഒക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം. ഉത്തരവിൽ വീഴ്‌ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
നിലമ്പൂർ നഗരസഭ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിലായിരുന്നു ഷാജൻ സ്‌കറിയക്കെതിരെ പോലീസ് കേസെടുത്തത്. നേരത്തെ, ഈ മാസം 17ന് ഹാജരാകാനായിരുന്നു ഷാജൻ സ്‌കറിയയോട് കോടതി ആവശ്യപ്പെട്ടത്. എന്നാൽ, ഹാജരാകാത്തതിനെ തുടർന്ന് കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഹരജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്‌കറിയയുടേത് എന്നുമായിരുന്നു ജസ്‌റ്റിസ് കെ ബാബുവിന്റെ വിമർശനം.
മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ഷാജൻ സ്‌കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുള്ള നിർദ്ദേശത്തോടെ ആയിരുന്നു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ, അമ്മയുടെ അസുഖം കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണം എന്നുമായിരുന്നു ഹരജിയിൽ ഷാജൻ ആവശ്യപ്പെട്ടത്.
Most Read| ശ്രീറാം വെങ്കിട്ടരാമന് സുപ്രീം കോടതിയിൽ തിരിച്ചടി; നരഹത്യാ കുറ്റം നിലനിൽക്കും