മലപ്പുറം: അലര്‍ജിക്ക് കുത്തിവെപ്പെടുത്തതിന് ശേഷം ഗുരുതരാവസ്‌ഥയിൽ ആയ യുവതി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരൂർ ഡിവൈഎസ്‌പി വിവി ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിയ അന്വേഷണ സംഘം യുവതിയെ ചികിൽസിച്ച ഡോക്‌ടറെ ചോദ്യം ചെയ്‌തു. ചികിൽസയുമായി ബന്ധപ്പെട്ട ചില രേഖകളും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
കഴിഞ്ഞ 24നാണ് കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുഹമ്മദ് സബാഹിന്റെ ഭാര്യ 27കാരിയായ ഹസ്‌ന ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. അടുത്ത ദിവസം ശരീരത്തില്‍ തടിപ്പുകള്‍ കണ്ടതിനെത്തുടന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിൽസ തേടി. രണ്ട് കുത്തിവെപ്പാണ് ആശുപത്രിയില്‍ നല്‍കിയത്. കുത്തിവെപ്പെടുത്ത് 10 മിനിറ്റിനകം ബോധരഹിതയായ ഹസ്‌നയെ തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വെന്റിലേറ്റര്‍ സൗകര്യം ലഭ്യമല്ലാത്തതിനെ തുടർന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ ചികിൽസക്കായി കൊച്ചിയിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യ സ്‌ഥിതി മോശമായതിനാല്‍ കഴിഞ്ഞില്ല. സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്‌ഥയില്‍ തുടരുകയായിരുന്ന ഹസ്‌ന ശനിയാഴ്‌ച രാവിലെയാണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്‌ചയുണ്ടെന്നായിരുന്നു കുടുംബത്തിന്റ ആരോപണം. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
Most Read: കനത്ത മഴ തുടരുന്നു; തമിഴ്‌നാട്ടിലെ 4 തീരദേശ ജില്ലകളിൽ ഇന്നും മുന്നറിയിപ്പ്