കാസർഗോഡ്: കേരളം ആസ്‌ഥാനമായ, നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കാത്തലിക് സിറിയൻ ബാങ്കിലെ ഓഫിസർമാരെയും ജീവനക്കാരെയും വീണ്ടും പണിമുടക്കിലേക്ക് തള്ളിവിട്ട് ബാങ്ക് മാനേജ്‌മെന്റ്.
തിങ്കളാഴ്‌ച പണിമുടക്കിയ ജീവനക്കാർ സിഎസ്ബി ബാങ്കിന്റെ കാസർഗോഡ് ജില്ലയിലെ ശാഖകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സിഎസ്ബി കാഞ്ഞങ്ങാട് ബ്രാഞ്ചിന് മുന്നിൽ നടന്ന ധർണ സിഐടിയു സംസ്‌ഥാന കമ്മറ്റിയംഗം പ്രസന്നകുമാരി വിവി ഉൽഘാടനം ചെയ്‌തു.
സമരസമിതി ചെയർമാൻ കെവി കൃഷ്‌ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ മാധവൻ മാസ്‌റ്റർ (സിഐടിയു), ദാമോദരൻ എ (എഐടിയുസി), ലക്ഷ്‌മണൻ കെ (എഐബിഇഎ), വിനീത് വി (എഐബിഒസി), പിവി ബാലകൃഷ്‌ണൻ (ഐഎൻടിയുസി) സുരേഷ് കുമാർ (ബെഫി), എന്നിവർ സംസാരിച്ചു. വിബിൻ കെ സ്വാഗതവും സബീഷ് സി നന്ദിയും പറഞ്ഞു.
പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ബാങ്ക് മാനേജ്മെന്റ് തയ്യാറായില്ലെങ്കിൽ പൊതു സമൂഹത്തെ അണിനിരത്തി സമരം ശക്‌തിപ്പെടുത്താനാണ് സിഎസ്ബി ബാങ്ക് സമര സഹായ സമിതിയുടെ തീരുമാനം.
നേരത്തെ 2021 മാർച്ച് 26, സെപ്റ്റംബർ 29, 30 ഒക്‌ടോബർ 1, ഒക്‌ടോബർ 20, 21, 22, ഫെബ്രുവരി 28 എന്നീ തീയതികളിൽ സിഎസ്ബി ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ വ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു. കഴിഞ്ഞ ഒക്‌ടോബർ 22ന് കേരളത്തിലെ മുഴുവൻ ബാങ്ക് ജീവനക്കാരും സിഎസ്ബി ബാങ്കിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പണിമുടക്കുകയും ചെയ്‌തിരുന്നു.
എന്നാൽ നിരവധി സമരങ്ങൾ നടന്നതിന് ശേഷവും ബാങ്ക് മാനേജ്മെന്റും കേന്ദ്രസർക്കാരും കടുംപിടുത്തം തുടരുകയാണെന്നും അതിനാലാണ് ജീവനക്കാരുടെ ഐക്യവേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വീണ്ടും പണി മുടക്ക് നടത്തിയതെന്നും സമര സമിതി പറയുന്നു.
ഇന്ത്യയിലെ എല്ലാ ബാങ്കിലും നടപ്പിലാക്കിയ 2017 മുതൽ പ്രാബല്യത്തിൽ വരേണ്ട പതിനൊന്നാം ഉഭയകക്ഷി കരാർ സിഎസ്ബി ബാങ്കിൽ നടപ്പിലാക്കുക, ബാങ്കിലെ മുഴുവൻ താൽക്കാലിക-കരാർ- സിടിസി ജീവനക്കാരെയും ഐബിഎ പ്രകാരം സ്‌ഥിരപ്പെടുത്തുക, ജീവനക്കാർക്ക് നേരെയുള്ള അന്യായമായ ശിക്ഷാ നടപടികൾ പിൻവലിക്കുക, സിഎസ്ബി ബാങ്ക് കേരളത്തിൽ അർഹമായ കാർഷിക ചെറുകിട വ്യാവസായിക വായ്‌പകൾ നൽകുക, വിദേശ മുതലാളി നടപ്പിലാക്കുന്ന ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ സമരം നടത്തുന്നത്.
Most Read: നെഹ്‌റു കുടുംബം കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മാറണം; കപിൽ സിബൽ