കൊച്ചി: കോവിഡ് വാക്‌സിന്റെ ഡോസുകൾ സ്വീകരിക്കുന്ന ഇടവേളയിൽ ഇളവ് നൽകാൻ സാധിക്കില്ലെന്ന് ഹൈക്കോടതിയിൽ വ്യക്‌തമാക്കി കേന്ദ്രസർക്കാർ. കോവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ സ്വീകരിക്കാനുള്ള ഇടവേള 84 ദിവസമാക്കി നിശ്‌ചയിച്ചത് വിദഗ്‌ധ അഭിപ്രായങ്ങളുടെയും, ശാസ്‌ത്രീയ പഠനങ്ങളുടെയും അടിസ്‌ഥാനത്തിലാണെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. അതിനാൽ തന്നെ രാജ്യത്ത് ഈ ഇടവേളയിൽ ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് കേന്ദ്രം വ്യക്‌തമാക്കുന്നത്.
കോവിഷീൽഡ് വാക്‌സിന്റെ ഡോസുകൾ സ്വീകരിക്കുന്നതിനുള്ള 84 ദിവസത്തെ ഇടവേള കുറക്കണമെന്ന് കിറ്റെക്‌സ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കേന്ദ്രസർക്കാർ ഇക്കാര്യം കോടതിയിൽ അറിയിച്ചത്. നിലവിൽ വിദേശത്തേക്ക് അടിയന്തിരമായി പോകേണ്ട ആളുകൾക്ക് മാത്രമാണ് വാക്‌സിൻ ഡോസിന്റെ ഇടവേളവിൽ രാജ്യത്ത് ഇളവ് അനുവദിക്കുന്നത്. രാജ്യത്തിനകത്തുള്ള തൊഴിൽ മേഖലകളില്‍ ജോലി ചെയ്യുന്നവർക്കടക്കം ഇതിൽ യാതൊരു ഇളവും നൽകാൻ കഴിയില്ലെന്ന് കേന്ദ്രം വ്യക്‌തമാക്കി.
സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കി വാക്‌സിൻ വാങ്ങുന്നവർക്ക് ഇടവേളയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അവകാശം നൽകിക്കൂടെ എന്നാണ് ഹൈക്കോടതി ചോദിച്ചത്. ഇതിൽ നിലപാട് വ്യക്‌തമാക്കണമെന്ന കോടതി ഉത്തരവിനെ തുടർന്നാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. കൂടാതെ കോവിഷീൽഡ് നിർമാതാക്കളായ ആസ്ട്ര സെനിക്കയുടെ മെഡിക്കൽ രേഖകളിൽ 24 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സിൻ എടുക്കാമെന്ന് വ്യക്‌തമാക്കിയിട്ടുണ്ടെന്നാണ് ഹരജിക്കാരുടെ വാദം. എന്നാൽ ഇളവ് അനുവദിക്കാൻ സാധിക്കില്ലെന്ന നിലപാടിൽ തന്നെയാണ് കേന്ദ്രസർക്കാർ.
Read also: നോക്കുകൂലി കേരളത്തിൽ നിന്നും തുടച്ചുനീക്കണം; ഹൈക്കോടതി