തിരുവനന്തപുരം: കേരളത്തിൽ കോവിഡ് പിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടാൻ കേന്ദ്ര നിര്‍ദേശം. എന്നാൽ പരമാവധി പേരെ കുറഞ്ഞ സമയത്തിനുള്ളില്‍ പരിശോധിക്കാൻ റാപിഡ് ആന്റിജൻ പരിശോധനകൾക്ക് കഴിയുന്നുണ്ടെന്നാണ് കേരളത്തിന്റെ നിലപാട്.
കേരളത്തില്‍ രോഗികളുടെ എണ്ണവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുന്നതിനാല്‍ കോവിഡ് മാനദണ്ഡങ്ങൾ കര്‍ശനമാക്കാൻ സംസ്‌ഥാന സര്‍ക്കാർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലിപ്പോൾ നടക്കുന്ന കോവിഡ് പരിശോധനകളിലേറെയും ആന്റിജൻ പരിശോധനയാണ്.
കൃത്യത കുറവായ ഈ പരിശോധന കുറച്ച് പിസിആര്‍ പരിശോധന പരമാവധി കൂട്ടണമെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാൽ പരമാവധി രോഗ ബാധിതരെ വേഗത്തില്‍ കണ്ടെത്താൻ ആന്റിജൻ പരിശോധനക്ക് കഴിയുന്നുണ്ടെന്നാണ് സംസ്‌ഥാന സര്‍ക്കാർ നിലപാട്.
കേരളത്തിന്റെ പ്രതിരോധം ശരിയായ നിലക്കാണെന്നും സര്‍ക്കാര്‍ വിദഗ്‌ധ സമിതി അവകാശപ്പെടുന്നു. ഇക്കാര്യങ്ങൾ കേന്ദ്രത്തെ അറിയിക്കുകയും ചെയ്യും. അതേസമയം കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. 12ന് മുകളില്‍ പോയ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ലേക്ക് വരെ താഴ്ന്നു.
മാര്‍ച്ച് ഒന്നു മുതല്‍ ദിനം പ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണം 2000ന് താഴെയായിരുന്നു. ഈ കണക്കിലാണ് കഴിഞ്ഞ ഒരാഴ്‌ചയായി വര്‍ധന ഉണ്ടായിരിക്കുന്നത്. ഇന്നലെ 3502 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് ആരോഗ്യവകുപ്പിന്റെ തന്നെ മുന്നറിയിപ്പ്.
ഈ മാസം പകുതിയോടെ പരമാവധി വര്‍ധന വന്നേക്കാം. രണ്ടാം തരംഗം ഇവിടേയുമുണ്ടെന്ന് വിലയിരുത്തൽ. എന്നാല്‍, രോഗാവസ്‌ഥ ഗുരുതരമാകാൻ സാധ്യതയുള്ള വിഭാഗങ്ങളില്‍ പരമാവധി പേര്‍ക്ക് വാക്‌സിൻ എത്തിക്കാനായതിനാല്‍ രോഗാവസ്‌ഥ ഗുരുതരമായേക്കില്ല എന്നാണ് കണക്കുകൂട്ടൽ.
National News: കോവിഡ് കേസുകൾ കൂടുന്നു; പഞ്ചാബിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ