പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‍ബോളിൽ മുൻനിര ടീമുകൾക്ക് വിജയം. കരുത്തരായ റയൽ മാഡ്രിഡ്, പിഎസ്‌ജി, ലിവർപൂൾ, ഇന്റർമിലാൻ, അജാക്‌സ് തുടങ്ങിയ ടീമുകൾ ജയത്തോടെ മുന്നേറി. സ്‌പാനിഷ് വമ്പൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡാണ് തോൽവി ഏറ്റുവാങ്ങിയ പ്രമുഖ ടീമുകളിൽ ഒന്ന്. ലിവർപൂളിന് എതിരെയാണ് അത്‌ലറ്റിക്കോയുടെ പരാജയം.
രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂളിന്റെ ജയം. ആദ്യ പകുതിയിൽ ഇരുടീമുകളും രണ്ട് ഗോളുകളുമായി ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിലും സൂപ്പർതാരം അന്റോയിൻ ഗ്രീസ്‌മാൻ ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയ അത്‍ലറ്റിക്കോ തോൽവി വഴങ്ങുകയായിരുന്നു. മറ്റൊരു മൽസരത്തിൽ പിഎസ്‌ജി ലെപ്‌സിഗിനെ കീഴടക്കി. ഇരട്ടഗോളുകളുമായി മെസിയും, ഒരു ഗോൾ നേടിയ എംബാപെയുമാണ് പിഎസ്‌ജിക്ക് രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ ജയം നൽകിയത്.
ഷാക്‌തർ യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് റയൽ വിജയമാഘോഷിച്ചത്. വിനീഷ്യസ് ജൂനിയർ, കരിം ബെൻസീമ തുടങ്ങിയ പ്രമുഖർ റയലിന് വേണ്ടി ലക്ഷ്യം കണ്ടു. കഴിഞ്ഞ കളിയിൽ താരതമ്യേന ദുർബലരായ ഷെരീഫിന് എതിരെ തോൽവി വഴങ്ങിയ റയലിന് ഇന്നത്തെ ഗോൾ മഴ വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്.
മറ്റ് മൽസരങ്ങളിൽ ഇന്റർമിലാൻ ഷെരീഫിനെയും, ഡച്ച് കരുത്തരായ അജാക്‌സ് ബൊറൂസിയ ഡോർട്ട്മുണ്ടിനെയും തോൽപിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ററിന്റെ ജയം. ബൊറൂസിയ ഡോർട്ട്മുണ്ടിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അജാക്‌സ് തകർത്തത്.
Read Also: ധനുഷിന്റെ പുതിയ ചിത്രം ‘നാനെ വരുവേൻ’ പോസ്‌റ്റർ പുറത്തുവിട്ടു