തിരുവനന്തപുരം: വെള്ളിയാഴ്‌ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനാണ് സാധ്യത. പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് കാലാവസ്‌ഥാ വകുപ്പ് അധികൃതർ അറിയിച്ചു.
ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും പറയുന്നു.
കൂടാതെ ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആയതിനാൽ തന്നെ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുമ്പോൾ തന്നെ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരങ്ങൾക്കും നാശനഷ്‌ടം ഉണ്ടാക്കിയേക്കാം. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്‌ഥലത്തും ടെറസിലും മറ്റും കളിക്കുന്നത് പൂർണമായും ഒഴിവാക്കുക.
നേരത്തെ മലപ്പുറം, തൃശൂർ ജില്ലകളിൽ കനത്ത മഴക്കും ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയടിച്ചേക്കാം എന്നായിരുന്നു മുന്നറിയിപ്പ്.
Read Also: കോവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസിനുള്ള ഇടവേള 8 ആഴ്‌ച വരെയാക്കാൻ നിർദേശം