ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരി കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ അയ്യായിരം പേജുള്ള കുറ്റപത്രത്തിൽ കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് അന്വേഷണസംഘം വ്യക്‌തമാക്കുന്നുണ്ട്.
ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന സംഭവം നടന്ന് കൃത്യം തൊണ്ണൂറാം ദിവസമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നല്‍കിയിരിക്കുന്നത്. ആശിഷ് മിശ്രക്കൊപ്പം തന്നെ മന്ത്രിയുടെ ബന്ധുവും വിശ്വസ്‌തനുമായ വീരേന്ദര്‍ ശുക്ള, മുന്‍ കോണ്‍ഗ്രസ് എംപി അഖിലേഷ് ദാസിന്റെ ബന്ധു അങ്കിത് ദാസ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
കൊലപാതകം, ആയുധമുപയോഗിച്ചുള്ള വധശ്രമം, ക്രിമിനല്‍ ഗൂഡാലോചന എന്നിവയടക്കം ഗുരുതരമായ വകുപ്പുകളാണ് ആശിഷ് മിശ്രക്കും, മറ്റ് 13 പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റിയതിനൊപ്പം അവർക്ക് നേരെ വെടിയുതിർത്തെന്നും കുറ്റപത്രത്തിലുണ്ട്. നിര്‍ണായക തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയ അന്വേഷണസംഘം 208 സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനം പ്രതികള്‍ ഉപയോഗിച്ചതായി കണ്ടെത്തിയെങ്കിലും മന്ത്രിക്കെതിരെ കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. അതേ സമയം കുറ്റപത്രം കൂടി നല്‍കിയതോടെ മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ശക്‌തമാക്കുകയാണ്.
Read also: സംസ്‌ഥാനത്ത് 29 പേർക്ക് കൂടി ഒമൈക്രോൺ; ആരോഗ്യമന്ത്രി