ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ ചെന്നൈയിൽ രേഖപ്പെടുത്തിയത് അതിശക്‌തമായ മഴ. ഇന്ന് മഴയുടെ തീവ്രത കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ഡയറക്‌ടർ ജനറൽ മൃത്യുഞ്‌ജയ് മൊഹപത്ര അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
നവംബര്‍ ഒൻപതിന് ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദമായി ശക്‌തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് കൂടുതല്‍ ശക്‌തി പ്രാപിച്ച് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബർ 11ഓടെ തമിഴ്‌നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
24 മണിക്കൂറിനിടെ 41 ശതമാനം അധിക മഴയാണ് തമിഴ്‌നാട്ടിൽ ലഭിച്ചത്. ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പേട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ചെന്നൈ നഗരത്തിലെ വിവിധ പ്രദേശങ്ങൾ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. 2015ന് ശേഷം നഗരത്തില്‍ പെയ്‌ത ശക്‌തമായ മഴയാണിത്. ചെന്നൈ ഉൾപ്പടെ 12 ജില്ലകളെ മഴ ബാധിച്ചിട്ടുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ എല്ലാ മന്ത്രിമാരോടും ഡിഎംകെ എംപിമാരോടും എംഎൽഎമാരോടും നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരിതബാധിതര്‍ക്ക് നഷ്‌ട പരിഹാരം ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ഓവർടൈം പ്രവർത്തിക്കുന്നുണ്ടെന്നും ഞായറാഴ്‌ച ഉച്ച വരെ 44 പുനരധിവാസ കേന്ദ്രങ്ങളിലായി 50,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
Also Read: ലഖിംപൂർ ഖേരി; യുപി സർക്കാരിന്റെ റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ലെന്ന് സുപ്രീം കോടതി