തിരുവനന്തപുരം: ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷനെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വഷണം സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
റെഡ് ക്രസന്റുമായുള്ള കരാറിന്റെ കോപ്പി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ടു തവണ കത്തയച്ചിരുന്നുവെങ്കിലും ഒന്നര മാസമായിട്ടും മുഖ്യമന്ത്രി കോപ്പി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് പദവി രാജിവെക്കുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി. കൂടാതെ ഇ മൊബിലിറ്റി പദ്ധതിയില്‍ തന്റെ വാദങ്ങള്‍ ശരിയായിരുന്നെന്ന് തെളിഞ്ഞുവെന്നും സര്‍ക്കാര്‍ വാദങ്ങള്‍ പൊളിഞ്ഞുവെന്നതിന് ഉദാഹരമാണ് പിഡബ്ല്യുസിയെ ഒഴിവാക്കാനെടുത്ത തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധി കേസുകളാണ് ഇപ്പോള്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത്. അതിലൊന്നും സാക്ഷിയാകാനോ മൊഴി നല്‍കാനോ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ വിജിലന്‍സിന് ഒരു അന്വേഷണവും നടത്താന്‍ സാധിക്കില്ല. വിദേശ ഇടപാടുകളുള്ള ഒരു കേസ് അന്വേഷിക്കാന്‍ അവര്‍ക്ക് പരിമിധികളുണ്ട്. അതുകൊണ്ട് കേസ് സിബിഐക്ക് കൈമാറുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തന്റെ രാജിക്കത്ത് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
National News: കാർഷിക ബിൽ; ഗുലാം നബി ആസാദ് ഇന്ന് രാഷ്‍ട്രപതിയെ കാണും