പത്തനംതിട്ട : ഏഴ് വയസുകാരനെ പിതാവ് ചട്ടുകം വച്ച് പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് ബാലാവകാശ കമ്മീഷൻ. ഒപ്പം തന്നെ കുട്ടിക്ക് മെച്ചപ്പെട്ട ചികിൽസ ഒരുക്കിയിട്ടുണ്ടെന്നും സിഡബ്ള്യുസി ചെയർപേഴ്‌സൺ ദീപ ഹരി അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂരിലാണ് പഠിക്കാത്തതിന്റെ പേരിൽ മകനെ പിതാവ് ചട്ടുകം വച്ച് പൊള്ളിച്ച സംഭവം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പിതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
കുട്ടിയെ ഉപദ്രവിച്ച സംഭവത്തിൽ പിതാവിനെതിരെ നിയമനടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയതായി സിഡബ്ള്യുസി ചെയർപേഴ്‌സൺ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. ഇതേത്തുടർന്ന് കുട്ടിയുടെ പിതാവ് പള്ളിക്കൽ കൊച്ചുതുണ്ടിൽ ശ്രീകുമാറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
മദ്യലഹരിയിലാണ് ഏഴ് വയസുകാരനോട് ശ്രീകുമാർ ക്രൂരത കാട്ടിയത്. മൂന്നാം ക്‌ളാസുകാരനായ മകനോട് പാഠഭാഗങ്ങൾ പഠിക്കാൻ പറഞ്ഞിട്ടാണ് ശ്രീകുമാർ പുറത്തേക്ക് പോയത്. എന്നാൽ തിരികെ വന്ന ശേഷം പാഠഭാഗങ്ങൾ പഠിച്ചു കഴിഞ്ഞോയെന്ന് മകനോട് ശ്രീകുമാർ ചോദിച്ചെങ്കിലും, ഇല്ലെന്നായിരുന്നു കുട്ടിയുടെ മറുപടി. ഇതിനെ തുടർന്നാണ് കുട്ടിയെ ചട്ടുകം വച്ച് ശ്രീകുമാർ പൊള്ളിച്ചത്. കുട്ടിയുടെ കാൽപാദങ്ങളിലും, വയറ്റിലുമാണ് ഗുരുതരമായി പൊള്ളലേറ്റത്. കൂടാതെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കാര്യമായി തന്നെ പൊള്ളലേറ്റിട്ടുണ്ട്.
Read also : പാലമാണ് പണിയേണ്ടത്, മതിലല്ല; കേന്ദ്രത്തിനെതിരെ രാഹുൽ