കോഴിക്കോട്: ജില്ലയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടികളില്‍ ഒരാളെ ബെംഗളൂരുവിലെ മടിവാളയില്‍ കണ്ടെത്തി. മറ്റ് അഞ്ച് പേര്‍ ഓടിരക്ഷപെട്ടു. കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ബെംഗളൂരുവില്‍ എത്തിയെന്നാണ് പൊലീസ് പറയുന്നത്.
തുടര്‍ന്ന് മടിവാളയില്‍ എത്തിയ കുട്ടികള്‍ ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു. എന്നാൽ ഹാജരാക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്‌തു. ഇവരില്‍ ഒരാളെ പിടികൂടാൻ സാധിച്ചെങ്കിലും മറ്റ് അഞ്ചുപേരും ഓടിരക്ഷപെട്ടു.
പെണ്‍കുട്ടികള്‍ക്ക് ബെംഗളൂരുവില്‍ എത്താന്‍ മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. ഇന്നലെ വൈകീട്ടാണ് കോഴിക്കോട് നിന്നും പെൺകുട്ടികളെ കാണാതായത്. കോഴിക്കോട് സ്വദേശിനികൾ തന്നെയാണിവർ. സഹോദരിമാർ ഉൾപ്പടെ ആറു പേരെയാണ് കാണാതായത്. സംഭവത്തില്‍ സംസ്‌ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
Read also: ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ളാസുകൾ ഓൺലൈനിൽ തന്നെ; ഹാജർ കർശനമാക്കും