ന്യൂഡെൽഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ സെപ്‌റ്റംബറിൽ ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോക്‌ടർ രണ്‍ദീപ് ഗുലേറിയ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കോവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുവടുവെപ്പായ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്‌റ്റംബറിൽ തന്നെ രാജ്യത്ത് വിതരണത്തിനെത്തുമെന്ന് എയിംസ് മേധാവി അറിയിച്ചത്. ഒന്നില്‍ കൂടുതല്‍ വാക്‌സിനുകളാണ് കുട്ടികള്‍ക്കു വേണ്ടി പരീക്ഷണത്തിന്റെ അവസാനഘട്ടത്തില്‍ നില്‍ക്കുന്നതെന്നും ഗുലേറിയ വ്യക്‌തമാക്കി.
കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സംബന്ധിച്ച് പരീക്ഷണത്തിലേര്‍പ്പെട്ട സിഡസ് കമ്പനി വാക്‌സിന്റെ പരീക്ഷണ പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. അടിയന്തരഘട്ട ഉപയോഗത്തിന് അനുമതിക്കുവേണ്ടി സിഡസ് ഇപ്പോള്‍ കാത്തിരിക്കുകയാണ്. അതിനിടെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ പരീക്ഷണ പരിശോധനകള്‍ ഓഗസ്‌റ്റിലോ സെപ്‌റ്റംബറിലോ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫൈസര്‍ വാക്‌സിന് ഇപ്പോള്‍ തന്നെ യുഎസ് ഭക്ഷ്യമരുന്ന് വകുപ്പിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. കുട്ടികള്‍ക്കുള്ള എല്ലാവിധ വാക്‌സിനുകളും ഇപ്പോള്‍ തയ്യാറായി കൊണ്ടിരിക്കുകയാണെന്ന് ഡോക്‌ടർ ഗുലേറിയ അറിയിച്ചു.
കോവിഡ് പ്രതിരോധത്തില്‍ പ്രധാനഘട്ടം തന്നെയാണ് കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. ഇത് വൈറസ് വ്യാപനം തടയുന്നതില്‍ പ്രധാന വഴിത്തിരിവാകുമെന്നും എയിംസ് മേധാവി വ്യക്‌തമാക്കി. സിഡസും ഭാരത് ബയോടെക്കും പരീക്ഷണങ്ങളില്‍ വിജയിക്കുമ്പോള്‍ തദ്ദേശീയമായ വാക്‌സിന്‍ വികസിപ്പിച്ചെടുത്തു എന്ന പ്രത്യേകത കൂടിയുണ്ട്. ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതമാണെന്നത് സംബന്ധിച്ച് വ്യക്‌തമാക്കുന്ന രേഖകള്‍ ധാരളമുണ്ടെന്നും ഗുലേറിയ അറിയിച്ചു.
ഒന്നില്‍ കൂടുതല്‍ വാക്‌സിനുകള്‍ കുട്ടികള്‍ക്ക് വേണ്ടി സെപ്‌റ്റംബറിൽ വിതരണത്തിനായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രണ്‍ദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് കോവിഡ് മാരകമായി ബാധിക്കുകയില്ല. പക്ഷേ, വീട്ടിലെ പ്രായമുള്ളവര്‍ക്കും രോഗികളായവര്‍ക്കും കുട്ടികളില്‍ നിന്ന് കോവിഡ് ബാധിച്ചേക്കും. ഇതാണ് സ്‌കൂൾ തുറക്കുന്നതിനോട് എതിര്‍പ്പ് വര്‍ധിക്കാന്‍ കാരണമെന്ന് ഗുലേറിയ അഭിപ്രായപ്പെട്ടു. നേരത്തെ വാക്‌സിന്‍ അഡ്‌മിനിസ്‌ട്രേഷൻ സംബന്ധിച്ച വിദഗ്‌ധ സമിതി തലവന്‍ ഡോ.എന്‍കെ അറോറയും സെപ്‌റ്റംബറിൽ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Also Read: പെഗാസസ് സോഫ്‌റ്റ്‌വെയർ വാങ്ങിയത് ദേശീയ സുരക്ഷാ ഫണ്ട് ഉപയോഗിച്ച്; പ്രശാന്ത് ഭൂഷൺ