ജനീവ: കൊറോണ വൈറസിന്റെ ഉൽഭവം അന്വേഷിക്കാൻ പുറപ്പെട്ട ശാസ്‌ത്രജ്‌ഞർക്ക് ചൈനയിൽ പ്രവേശനം അനുവദിക്കാത്തതിൽ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. വൈറസിന്റെ ഉൽഭവം അന്വേഷിക്കുന്നതിനായി 10 അംഗ സംഘത്തെ നിയോഗിച്ചു. എന്നാൽ ഈ ശാസ്‌ത്രജ്‌ഞർക്ക് ഇതുവരെ ചൈന അനുമതി നൽകിയിട്ടില്ല. ഇത് നിരാശാജനകമാണ്, ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് ആദാനോം ഗബ്രിയേസസ് പറഞ്ഞു. മുതിർന്ന ചൈനീസ് അധികൃതരുമായി സംസാരിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ പ്രഥമദൗത്യം ഇതാണെന്ന് അവരെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനീവയിൽ നടന്ന ഓൺലൈൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 അംഗ സംഘത്തിലെ രണ്ടുപേർ ഇതിനോടകം ചൈനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എന്നാൽ രണ്ടുപേർക്കും ചൈനയിൽ പ്രവേശിക്കാൻ അനുമതി നൽകിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും മുതിർന്ന ശാസ്‌ത്രജ്‌ഞനായ പീറ്റർ ബെൻ എംബാരക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജൂലൈയിൽ ചൈനയിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് ആദ്യം കൊറോണ വൈറസ് കണ്ടെത്തിയത്. പിന്നീട് ലോകത്താകമാനം വൈറസ് പടർന്നുപിടിക്കുകയായിരുന്നു. വൈറസിന്റെ ഉൽഭവം കൃത്യമായി മനസിലാക്കിയാൽ മാത്രമേ വൈറസിനെ തുടച്ചുനീക്കാൻ സാധിക്കുവെന്ന് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കിയിരുന്നു.
Read also: കുവൈറ്റില്‍ 281 പേര്‍ക്കുകൂടി രോഗമുക്‌തി; 312 പുതിയ കോവിഡ് കേസുകള്‍