ബെയ്‌ജിംഗ്: മാരക പ്രഹര ശേഷിയുള്ള ആണവായുധങ്ങൾ തൊടുക്കാനായി സൈലോസ് മിസൈൽ സംവിധാനം സജ്‌ജമാക്കുന്നതിൽ ചൈന അതിവേഗ പുരോഗതി കൈവരിക്കുന്നതായി റിപ്പോർട്. ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്‌റ്റ്സ് (എഫ്എഎസ്) ആണ് റിപ്പോർട് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങൾക്ക് വൻ ഭീഷണിയാവുന്ന സംവിധാനത്തെ പറ്റിയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ബാലിസ്‌റ്റിക് മിസൈലുകൾ സംഭരിക്കാനും തൊടുക്കാനുമായി ഭൂമിക്കടിയിൽ കുത്തനെ കുഴലിന്റെ ആകൃതിയിൽ നിർമിക്കുന്ന മിസൈൽ ലോഞ്ചിങ് സംവിധാനമാണ് സൈലോകൾ. ഇവയാണ് ചൈന കൂടുതലായി നിർമിച്ചു കൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചൈനയുടെ ആണവായുധ സജ്‌ജീകരണം മുൻപെങ്ങും ഇല്ലാത്തവിധം ശക്‌തമാണെന്നും റിപ്പോർട് പറയുന്നു. മിസൈൽ സൈലോ കേന്ദ്രങ്ങൾ പൂർണമായും പ്രവർത്തന സജ്‌ജമാകാൻ വർഷങ്ങൾ വേണ്ടിവരുമെന്നും അതിനാൽ തന്നെ ഇവയുടെ പ്രവർത്തന രീതിയും, മറ്റ് കാര്യങ്ങളും അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോർട് വ്യക്‌തമാക്കുന്നു.
ഷിൻജിയാങ് പ്രവിശ്യയുടെ കിഴക്കൻ ഭാഗത്തുള്ള ഹാമിയിൽ ചൈന സൈലോ കേന്ദ്രങ്ങൾ നിർമിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഹാമിയെ കൂടാതെ യുമെനിലും, ഓർഡോസിലും സൈലോ കേന്ദ്രങ്ങൾ നിർമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. യുമെനിൽ 120 സൈലോകൾ നിർമിക്കുന്നെന്നാണ് വിവരം. അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ കരുതലോടെയാണ് ഈ വാർത്തയെ നോക്കി കാണുന്നത്.
Read Also: ജലനിരപ്പ് ഉയർന്നു തന്നെ; തമിഴ്‌നാട് ജലസേചന മന്ത്രി മുല്ലപ്പെരിയാർ സന്ദർശിക്കും