ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്‌ക്ക് കൈമാറി. കാണാതായ മിറാം തരോണിനെ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയെന്നും മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു കൈമാറ്റമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
മിറാം തരോണിനെ ചൈനീസ് സൈന്യം അരുണാചല്‍ പ്രദേശിലെ വാച്ച- ദാമൈ ഇന്ററാക്ഷന്‍ പോയിന്റില്‍ വെച്ചാണ് ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയതെന്നും കിരണ്‍ റിജിജു പറഞ്ഞു. സൂക്ഷ്‌മതയോടെ കേസ് പിന്തുടരുകയും കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയും ചെയ്‌തതിന് ഇന്ത്യന്‍ സൈന്യത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലക്കാരനായ മിറാം തരോണിനെ ജനുവരി 18 മുതലാണ് കാണാതായത്. വനത്തില്‍ വേട്ടയ്‌ക്ക് പോയ മിറാമിനെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയെന്നാണ് ആദ്യം ആരോപണം ഉയര്‍ന്നത്. എന്നാല്‍ യുവാവിനെ വനത്തിനുള്ളില്‍ കാണാതായതാണെന്ന് പിന്നീട് വ്യക്‌തമായി.
Most Read: കാത്തിരിപ്പിന് വിരാമം; എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറി