ന്യൂഡെൽഹി: മൂന്ന് മാസത്തെ കാത്തിരിപ്പിന് ഒടുവിൽ എയർ ഇന്ത്യയെ ടാറ്റയ്‌ക്ക് കൈമാറി. ഇന്ന് രാവിലെ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട ശേഷം ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ എയർ ഇന്ത്യ ആസ്‌ഥാനത്തെത്തി. ഇതുവരെ പൊതുമേഖലാ സ്‌ഥാപനമായിരുന്ന എയർ ഇന്ത്യ ഇതോടെ ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് സ്വന്തമായി.
രാജ്യത്തെ വ്യോമയാന സെക്‌ടറിലെ 26.7 ശതമാനം വിപണിയും ഇതോടെ ടാറ്റയ്‌ക്ക് കീഴിലാകും. ഓഹരി വിറ്റഴിക്കൽ നടപടി പൂർത്തിയായെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എയർ ഇന്ത്യ, ടാറ്റ സൺസിന് കീഴിലേക്ക് തിരിച്ചു വന്നതിൽ സന്തോഷമെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ഇതിന് പിന്നാലെ പ്രതികരിച്ചു.
ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് എയർ ഇന്ത്യയെ കൈമാറാനുള്ള തീരുമാനം ഒക്‌ടോബർ എട്ടിനാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. 18,000 കോടി രൂപയായിരുന്നു കമ്പനി ക്വോട്ട് ചെയ്‌ത തുക. ഒക്‌ടോബർ 11ന് താൽപര്യ പത്രം ടാറ്റയ്‌ക്ക് കൈമാറി. ഒക്‌ടോബർ 25ന് ഇരുകക്ഷികളും ഓഹരി കൈമാറ്റ കരാറിൽ ഒപ്പുവെച്ചു.
കരാർ പ്രകാരം എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെയും മുഴുവൻ ഓഹരികളും എയർ ഇന്ത്യ സാറ്റ്സിലെ 50 ശതമാനം ഓഹരികളുമാണ് ടാലസിന് ലഭിക്കുക. ഡിസംബർ അവസാനം കൈമാറ്റം നടത്താനായിരുന്നു നിശ്‌ചയിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപടികൾ നാലാഴ്‌ച കൂടി നീണ്ടു പോവുകയായിരുന്നു.
Read Also: ദിലീപിന്റെ വാദങ്ങളെ ശരിവയ്‌ക്കുന്ന മൊഴികളുമായി അഡ്വ. സജിത്