ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ പാങ്കോങ് തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നു. പാങ്കോങ് തടാകത്തിൽ ഈ വർഷം ആദ്യം ചൈന നിർമിച്ച പാലത്തിന് തൊട്ടടുത്തായിട്ടാണ് രണ്ടാമത്തെ പാലം നിർമിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടുണ്ട്.
അനധികൃതമായി കൈവശംവെച്ചിരിക്കുന്ന പ്രദേശത്താണ് ചൈന പാലം നിർമിച്ചിരിക്കുന്നതെന്നും ഇത്തരം പ്രവർത്തികൾ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു.
ചൈന പുതിയ പാലം നിർമിക്കുന്നതായുള്ള റിപ്പോർട് സംബന്ധിച്ച് സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന് ബാഗ്‌ചി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചൈനയുമായി നയതന്ത്ര-സൈനിക തലത്തില്‍ ചര്‍ച്ച നടത്തിവരികയാണെന്നും ഇത് തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. പാങ്കോങ് തടാകമേഖലയിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിരുന്നു. ചൈനീസ് പട്ടാളത്തിന് കിഴക്കൻ ലഡാക്കിലേക്കുള്ള നീക്കം സുഗമമാക്കുന്നതിനാണ് ഈ പാലമെന്ന് കരുതുന്നു. നിയന്ത്രണരേഖയിൽ നിന്ന് 20 കിലോമീറ്റർ ദൂരെയാണ് പാലം നിർമിക്കുന്നത്.
വിവിധ രാജ്യങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന ഗവേഷകൻ ഡാമിയൻ സൈമണാണ് ഉപഗ്രഹചിത്രം ട്വീറ്റ് ചെയ്‌തത്. ഇക്കാര്യമാണ് ഇപ്പോള്‍ കേന്ദ്രം സ്‌ഥിരീകരിച്ചിരിക്കുന്നത്. ചൈനയുടെ നിർമാണം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചതോടെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ‘ഇന്ത്യയുടെ ദേശീയ സുരക്ഷയിൽ ഒരു വിട്ടു വീഴ്‌ചയും സാധ്യമല്ല. പ്രധാനമന്ത്രി തീർച്ചയായും രാജ്യത്തെ സംരക്ഷിച്ചേ മതിയാകൂ’ എന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
Most Read: പ്രളയക്കെടുതി രൂക്ഷമായി വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ