ന്യൂഡെൽഹി: പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഇനിയും സമയം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ചോദ്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്. 2022 ജനുവരി 9 വരെ സമയം ആവശ്യമാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയെ അറിയിച്ചു.
2019ലാണ് പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്. ആ വര്‍ഷം ഡിസംബര്‍ 12ന് വിജ്‌ഞാപനം ഇറക്കുകയും ചെയ്‌തു. 2020 ജനുവരി 10ന് നിയമം പ്രാബല്യത്തിൽ വന്നു. എന്നാൽ, നിയമം നടപ്പാക്കണമെങ്കില്‍ ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇതുവരെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല.
ചട്ടപ്രകാരം രാഷ്‌ട്രപതി ഒപ്പുവെച്ച നിയമം ആറ് മാസം കൊണ്ട് ക്രമപ്പെടുത്തുകയോ സമയം നീട്ടി ചോദിക്കുകയോ വേണം. ഇത് അഞ്ചാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ ക്രമപ്പെടുത്തുന്നതിന് സമയം നീട്ടി ചോദിക്കുന്നത്.
പാകിസ്‌ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ എന്നീ രാജ്യങ്ങളിലെ മുസ്‌ലിംകൾ ഒഴികെയുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് നിയമം. നിയമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് നടന്നത്.
Most Read: വാക്‌സിൻ സ്‌റ്റോക്കില്ല; സംസ്‌ഥാനത്തെ വാക്‌സിനേഷൻ നാളെ പൂർണമായി മുടങ്ങിയേക്കും