മലപ്പുറം: കോവിഡ് വ്യാപനത്തിനിടെ ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ അടച്ചുപൂട്ടിയ ഓക്‌സിജൻ പ്ളാന്റ് വീണ്ടും തുറന്നു. മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിലെ പെരുങ്കുളത്തുള്ള പ്ളാന്റാണ് തുറന്നത്. 2013ൽ അടച്ചുപൂട്ടിയ പ്ളാന്റ് അധികൃതരുടെ നിര്‍ദ്ദേശത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം വീണ്ടും പ്രവർത്തനം ആരംഭിച്ചത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ഓക്‌സിജന്റെ ആവശ്യം വർധിച്ച സാഹചര്യത്തിൽ ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാ ദുരന്തനിവാരണ സേനയും പ്ളാന്റ് വീണ്ടും തുറക്കാൻ നിർദ്ദേശിക്കുക ആയിരുന്നു. ഇതിനായി ജില്ലാ വ്യവസായ കേന്ദ്രം സഹായം ലഭ്യമാക്കുകയും ചെയ്‌തു. വർഷങ്ങളായി അടച്ചിട്ടതിനാൽ നിലവിൽ ടൈം ട്രയൽ റൺ നടന്നു കൊണ്ടിരിക്കുകയാണ്.
വൈദ്യുതി ലഭിക്കാത്തതിനാൽ ഇപ്പോൾ ജനറേറ്ററിലാണ് പ്രവർത്തനം നടക്കുന്നത്. എയർ സെപ്പറേഷൻ യൂണിറ്റ് വഴി അന്തരീക്ഷ വായുവിൽ നിന്ന് ഓക്‌സിജൻ വേർതിരിച്ചെടുത്ത് ആദ്യം ദ്രവ രൂപത്തിലാക്കുകയും പിന്നീട് വാതകരൂപത്തിലാക്കി സിലിണ്ടറുകളിൽ നിറക്കുകയുമാണ് ചെയ്യുന്നത്. നിലവിൽ നാല് ജീവനക്കാരാണുള്ളത്. പ്ളാന്റ് പൂർണതോതിൽ പ്രവർത്തനക്ഷമം ആയാൽ ഒരു മണിക്കൂറിൽ 100 ക്യുബിക് മീറ്റർ ഓക്‌സിജൻ ലഭ്യമാക്കാൻ കഴിയും.
2013ൽ ആരംഭിച്ചെങ്കിലും മൂന്ന് മാസം മാത്രമാണ് പ്ളാന്റ് പ്രവർത്തിച്ചിരുന്നത്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്നാണ് പ്ളാന്റ് അടച്ചുപൂട്ടിയത്. എന്നാൽ മലപ്പുറത്തെ നിലവിലെ കോവിഡ് സാഹചര്യത്തിൽ ആവശ്യമുള്ള ഓക്‌സിജൻ ജില്ലയിൽ തന്നെ നിർമിച്ചെടുക്കാൻ കഴിയുമെന്ന ആശ്വാസത്തിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. അതേസമയം സർക്കാർ നിർദ്ദേശിക്കുന്ന സ്‌ഥലങ്ങളിലേക്ക് മാത്രമാണ് ഓക്‌സിജൻ സിലിണ്ടർ വിതരണം ചെയ്യുകയെന്ന് മാനേജ്മെന്റ് അറിയിച്ചു.
Malabar News: കോവിഡ്; സൗജന്യ സേവനത്തിന് മൂന്ന് ആംബുലൻസുകൾ സജ്‌ജമാക്കി കണ്ണൂർ കോർപറേഷൻ