ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സംസ്‌ഥാനങ്ങളില്‍ പ്രഖ്യാപിച്ച അടച്ചിടല്‍ കാരണം രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് 1.5 ലക്ഷം കോടി രൂപയുടെ നഷ്‌ടമെന്ന് എസ്ബിഐ റിപ്പോര്‍ട്. വ്യവസായ ശാലകളും മറ്റും കൂടുതലുള്ള മഹാരാഷ്‌ട്ര, മധ്യപ്രദേശ്, രാജസ്‌ഥാന്‍ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍ കാരണമാണ് 80 ശതമാനം നഷ്‌ടവും കണക്കാക്കുന്നത്.
മഹാരാഷ്‌ട്രയില്‍ നിന്ന് മാത്രം 54 ശതമാനം നഷ്‌ടമുണ്ടായി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വ്യവസായ കേന്ദ്രങ്ങളുള്ള സംസ്‌ഥാനമാണ് മഹാരാഷ്‌ട്ര. ഇവിടെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചാല്‍ രാജ്യത്തെ വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടാകും.
മഹാരാഷ്‌ട്രയില്‍ ഭാഗിക നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ 820,00 കോടി രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിച്ചാല്‍ നഷ്‌ടം കൂടും. മധ്യപ്രദേശിലെ അടച്ചിടലുകള്‍ കാരണം 217,12 കോടിയും രാജസ്‌ഥാനിലെ നിയന്ത്രണങ്ങള്‍ മൂലം 17,237 കോടി രൂപയും നഷ്‌ടമായി.
സാമ്പത്തിക മേഖലക്ക് തിരിച്ചടിയുണ്ടാകുമെന്ന ബോധ്യത്തിന്റെ അടിസ്‌ഥാനത്തിലാണ് രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്. എന്നാല്‍ നിയന്ത്രണങ്ങൾ ശക്‌തമാണ്. പല സംസ്‌ഥാനങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ പ്രതീക്ഷിത വളര്‍ച്ച 11 ശതമാനത്തില്‍ നിന്ന് 10.4 ശതമാനമാക്കി കുറച്ചിരിക്കുകയാണ് എസ്ബിഐ റിപ്പോര്‍ട്ടില്‍.
Read Also: സംസ്‌ഥാനങ്ങൾക്ക് പൂർണ പിന്തുണ; ഒരുമിച്ച് നിൽക്കാമെന്ന് പ്രധാനമന്ത്രി