കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാത്രി 11.15നു വിട്ടയച്ചു. ഇഡി കൊച്ചി ഓഫിസില്‍ ഇന്നലെ രാവിലെ 10.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 11 വരെ തുടര്‍ന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളിപ്പിക്കല്‍ കേസിലാണ് സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.
കസ്‌റ്റഡി തടയണമെന്ന് ആവശ്യപ്പെട്ട് സിഎം രവീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കോവിഡാനന്തര രോഗങ്ങള്‍ അലട്ടുന്നതിനാല്‍ ദീര്‍ഘനേരം തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യല്‍ ഒഴിവാക്കണമെന്നും ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകനെ അനുവദിക്കണമെന്നും രവീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവ കോടതി അംഗീകരിച്ചില്ല.
നാലാം തവണത്തെ ഇഡി നോട്ടിസിലാണ് സിഎം രവീന്ദ്രന്‍ ഹാജരായത്. നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ കോവിഡ്, കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് ചോദ്യം ചെയ്യലില്‍നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
Read also: സർക്കാർ കെട്ടിടത്തിനെ ‘ജയ്ശ്രീറാം ഫ്‌ളക്‌സ്’ അണിയിച്ച സംഭവത്തില്‍ കേസെടുത്തു