പാലക്കാട്: മതാധിഷ്‌ടിത രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങൾക്ക് അധികാരം ലഭിച്ചാൽ എന്താണ് സംഭവിക്കുക എന്നതിന്റെ സൂചകമായി മാറിയ ‘ജയ്ശ്രീറാം ഫ്‌ളക്‌സ്’ സംഭവത്തില്‍ പോലീസ് കേസെടുത്തു. സർക്കാർ അധീനതയിലുള്ള പാലക്കാട് നഗരസഭാ കെട്ടിടത്തിന്റെ മുൻഭാഗത്തെയാണ് ബിജെപി പ്രവർത്തകർ 18 അടിയോളം നീളം വരുന്ന രണ്ടു ഫ്‌ളക്‌സുകൾ അണിയിച്ചത്.
ഭരണഘടനാ സ്‌ഥാപനമായ മുനിസിപ്പൽ ഓഫീസിന് മുകളിൽ കയറിയാണ് സംഘപരിവാർ പ്രവർത്തകർ ഹിന്ദുത്വ മുദ്രാവാക്യം മുഴക്കിയതും ‘ജയ് ശ്രീറാം’ ഫ്‌ളക്‌സ് സ്‌ഥാപിച്ചതും. വോട്ടെണ്ണൽ ദിനമായ ബുധനാഴ്‌ച ഉച്ചയോടയാണ് സംഭവം നടന്നത്. നഗരസഭയിലെ ഭരണം എൻഡിഎക്ക് ഉറപ്പാക്കിയ ശേഷമാണ് നഗരസഭാ മന്ദിരത്തിന് മുകളിൽ കയറി ഫ്‌ളക്‌സുകൾ തൂക്കിയത്. ഒന്നിൽ ശിവജിയുടെ ചിത്രത്തിനൊപ്പം ജയ് ശ്രീറാം എന്നും രണ്ടാമത്തേതിൽ മോദി, അമിത് ഷാ എന്നിവരുടെ ഫോട്ടോയ്‌ക്ക് കൂടെ വന്ദേമാതരവും. ഇത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ പൊലീസിടപെട്ട് നീക്കം ചെയ്യിപ്പിച്ചിരുന്നു.
ഉദ്യോഗസ്‌ഥർക്കും, മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും സ്‌ഥാനാർഥികള്‍ക്കും, ഏജന്റുമാര്‍ക്കും മാത്രം പ്രവേശനം അനുവദിച്ചിരുന്ന വോട്ടെണ്ണല്‍ സമയത്താണ് ആസൂത്രിതമായി നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറിയതും കെട്ടിടത്തിന് മുൻഭാഗം ഫ്‌ളക്‌സ് അണിയിച്ചതും. സംഭവത്തിൽ നഗരസഭ സെക്രട്ടറിയും പാലക്കാട് എംപി വികെ ശ്രീകൺഠനും പരാതി നല്‍കിയിരുന്നു.
പാലക്കാട് നഗരത്തിലെ ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കാനും, സമൂഹത്തിനിടയിൽ വര്‍ഗീയ ധ്രുവീകരണം സൃഷ്‌ടിക്കാനുമാണ് ഫ്‌ളക്‌സ് പ്രദര്‍ശിപ്പിച്ചതെന്ന് വികെ ശ്രീകൺഠൻ എംപി പറഞ്ഞു.
നഗരസഭാ കെട്ടിടത്തിന് മുകളില്‍ കയറിയത് സുരക്ഷാവീഴ്‌ചയാണ്. നഗരസഭാ കെട്ടിടത്തിന് മുകളിൽ നിന്ന് മുന്‍വശത്തെ ചുവരിലൂടെ താഴേക്കിടാന്‍ പറ്റുന്ന രീതിയിലുള്ള ഫ്‌ളക്‌സാണ് ഇവർ പ്രദര്‍ശിപ്പിച്ചത്. ഇത് മുന്‍കൂട്ടി ആസൂത്രണമുള്ളതിനാല്‍ മാത്രമാണ് ചെയ്യാനായത്; ഇദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ബാബ രാംസിംഗിന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കർഷക സംഘടനകൾ