ഹൈദരാബാദ്: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്‌സിനായ ‘കോവാക്‌സിന്‍’ കുത്തിവെപ്പ് എടുക്കുന്നവര്‍ക്ക് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്‌ടപരിഹാരം നല്‍കുമെന്ന് നിർമാതാക്കൾ.
വാക്‌സിന്‍ മൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്തം നിർമാതാക്കൾക്ക് മാത്രമായിരിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് കമ്പനി തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.
വാക്‌സിന്‍ സ്വീകര്‍ത്താക്കള്‍ ഒപ്പിട്ടു നല്‍കേണ്ട സമ്മതപത്രത്തില്‍ ഇക്കാര്യം വ്യക്‌തമായി സൂചിപ്പിച്ചിട്ടുണ്ട്. ഗുരുതര ആരോഗ്യ പ്രശ്‍നങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ അംഗീകൃത കേന്ദ്രങ്ങളിലോ ആശുപത്രികളിലോ വൈദ്യശാസ്‌ത്രം അംഗീകരിച്ച നിലവാരത്തിലുള്ള ചികില്‍സ ലഭ്യമാക്കുമെന്നാണ് അവകാശവാദം.
സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. രാജ്യത്ത് 55 ലക്ഷം ഡോസ് കോവാക്‌സിനാണ് ഭാരത് ബയോടെക് വിതരണം ചെയ്‌തിട്ടുള്ളത്.
ഇന്ന് ഔദ്യോഗികമായി രാജ്യത്ത് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷനല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നീ സ്‌ഥാപനങ്ങളുമായി സഹകരിച്ചാണ് ഭാരത് ബയോടെക് പുറത്തിറക്കുന്നത്. കോവാക്‌സിന്‍റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായിട്ടില്ലെന്നും തങ്ങൾക്ക് കോവിഷീൽഡ് വാക്‌സിൻ നൽകിയാൽ മതിയെന്ന ആവശ്യവുമായി ഡോക്ടർമാർ അടക്കം രംഗത്ത് വന്നിരുന്നു.
Read also: കോവിൻ ആപ്പിന് സാങ്കേതിക പ്രശ്‌നം; ബംഗാളിൽ വാക്‌സിൻ വിതരണം തടസപ്പെട്ടു