പാലക്കാട്: സ്‌കൂൾ പ്രിൻസിപ്പലിന് എതിരെയുള്ള പരാതിയിൽ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപവുമായി അധ്യാപിക രംഗത്ത്. പട്ടാമ്പിക്കടുത്തുള്ള വല്ലപ്പുഴ ഹയർസെക്കണ്ടറി സ്‌കൂളിലെ കെമിസ്ട്രി അധ്യാപിക ധന്യയാണ് അതേ സ്‌കൂളിലെ പ്രിൻസിപ്പലിന് എതിരെ അപമര്യാദയായി പെരുമാറിയെന്ന പരാതി നൽകിയത്. എന്നാൽ, പോലീസ് ദുർബല വകുപ്പുകൾ ചുമത്തി പ്രിൻസിപ്പലിനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.
മറ്റൊരു ടീച്ചറുടെ പരാതി പരിഹാരത്തിനായി പ്രിൻസിപ്പൽ വിളിച്ച യോഗത്തിൽ പങ്കെടുക്കവെ ലാബ് അസിസ്‌റ്റന്റ് മണികണ്‌ഠൻ മോശമായി പെരുമാറി. പ്രിൻസിപ്പൽ സിടി മുഹമ്മദ് കുട്ടി ഇത് തടഞ്ഞില്ല. സ്‌കൂൾ മാനേജർക്ക് പരാതി നൽകാനുള്ള അവസരവും നിഷേധിച്ചു. അനുമതി ചോദിച്ചെത്തിയപ്പോൾ ഭീഷണി മുഴക്കിയെന്നും അധ്യാപിക ആരോപിച്ചു. കഴിഞ്ഞ ദിവസം ചേർന്ന അധ്യാപിക യോഗത്തിലും അധിക്ഷേപം തുടരുന്നതായും ആക്ഷേപമുണ്ട്.
സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതി നൽകിയിട്ടും പോലീസ് ദുർബല വകുപ്പുകൾ ചുമത്തിയെന്നാണ് അധ്യാപികയുടെ ആരോപണം. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സ്‌കൂളിൽ മാനസിക പീഡനം തുടരുകയാണെന്നും ജീവന് ഭീഷണി ഉണ്ടെന്നും കാണിച്ച് വനിതാ കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് അധ്യാപിക. എന്നാൽ, അധ്യാപികയുടെ ആരോപണങ്ങൾ പ്രിൻസിപ്പൽ നിഷേധിച്ചു. അധ്യാപികയുടെ പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പട്ടാമ്പി പോലീസ് അറിയിച്ചു.
Most Read: തുടരണം; കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ല, മുന്നറിയിപ്പ്