തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്‍ഡിഎഫ് തൃശൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ഇലക്ഷന്‍ ഏജന്റുമായ അഡ്വ. കെബി സുമേഷാണ് രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയത്.
കഴിഞ്ഞ ദിവസം തൃശൂര്‍ ശക്‌തൻ നഗര്‍ മാര്‍ക്കറ്റില്‍ വോട്ടഭ്യര്‍ഥിച്ച് എത്തിയ സുരേഷ് ഗോപി സ്വന്തം കൈയില്‍നിന്നോ എംപി ഫണ്ടില്‍നിന്നോ ഒരു കോടി രൂപ ചെലവഴിച്ച് മാര്‍ക്കറ്റ് നവീകരിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സുരേഷ് ഗോപി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 68 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. പ്രസ്‌തുത സാഹചര്യത്തിൽ തന്റെ വീട്ടില്‍നിന്ന് പണം കൊണ്ടുവന്നായാലും മാര്‍ക്കറ്റ് നവീകരിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവന ആളുകളെ കബളിപ്പിക്കലാണ്.
കൂടാതെ തൃശൂര്‍ കോര്‍പറേഷന്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ ശക്‌തൻ തമ്പുരാന്റെ പ്രതിമയില്‍ മാലയിട്ട നടപടിയും ചട്ടലംഘനമാണ്. ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വടക്കുന്നാഥന്‍ ക്ഷേത്രത്തിന്റെ ചിത്രം മുദ്രണം ചെയ്‍ത പോസ്‌റ്ററുകളാണ് നഗരത്തിലും ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലും ഉപയോഗിച്ചുവരുന്നത്. തുടങ്ങിയ വിഷയങ്ങളിൽ നടപടി വേണമെന്ന് പരാതിയിൽ പറയുന്നു.
Read also: കേരളത്തിലെ സ്‍ത്രീ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കും; ലതികാ സുഭാഷ്