കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ പരിശോധന നടത്തി വിജിലന്‍സ്. നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. ശാസ്‍ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്ന് വിജിലന്‍സ് പറഞ്ഞു. പാലാരിവട്ടം പാലം നിര്‍മിച്ച അതേ കരാര്‍ കമ്പനിയാണ് ഈ പാലവും നിര്‍മിച്ചത്.
കെഎസ്‌ടിപി പ്രൊജക്‌ട്സില്‍ ഉള്‍പ്പെടുത്തി 2014 ഓഗസ്‌റ്റിൽ ആരംഭിച്ച പാപ്പിനിശേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണം 2017ലാണ് പൂര്‍ത്തിയായത്. 120 കോടി രൂപയോളം ചെലവഴിച്ചാണ് പാപ്പിനിശ്ശേരി മുതല്‍ പിലാത്തറ വരെ മൂന്ന് പാലങ്ങളടക്കം കെഎസ്ടിപി റോഡ് നിര്‍മിച്ചത്.
എന്നാൽ ഉൽഘാടനം കഴിഞ്ഞു ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പാലത്തിന്റെ എക്‌സ്‌പാന്‍ഷന്‍ ജോയിന്റുകളില്‍ വിള്ളല്‍ കണ്ടെത്തുക ആയിരുന്നു. ഇതിന് പിന്നാലെ പാലത്തിൽ അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞയാഴ്‌ച അന്വേഷണ സംഘം പാലത്തിൽ നടത്തിയ പ്രാഥമിക പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നിര്‍മാണത്തില്‍ അപാകതകളുള്ളതായി വിജിലന്‍സിന് സൂചന ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് വിദഗ്ധ സംഘത്തെ ഉള്‍പ്പെടുത്തി ഇന്ന് വിശദമായ പരിശോധന നടത്തിയത്.
വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും എഞ്ചിനീയറിംഗ് വിഭാഗവും വിദഗ്ധ സംഘവും പങ്കെടുത്തു. ശാസ്‍ത്രീയ പരിശോധനക്കായി പാലത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. കൂടാതെ ഹാമര്‍ ടെസ്‌റ്റും നടത്തി. കേസെടുക്കുന്ന കാര്യത്തില്‍ പരിശോധനാ ഫലം വന്ന ശേഷമായിരിക്കും വിജിലന്‍സ് തീരുമാനമെടുക്കുക.
Malabar News: വയനാട് ബഫർ സോൺ; നിയമ പോരാട്ടത്തിന് കർഷക സംഘടനകൾ